മധ്യപ്രദേശിലെ മന്ദ്സൗര്‍, നീമുച്ച്, രത്ലം എന്നിവിടങ്ങളില്‍ കറുപ്പ് കൃഷി വ്യാപകമാണ്. കേന്ദ്ര നാര്‍ക്കോട്ടിക് വകുപ്പിന്റെ ലൈസന്‍സ് എടുത്ത ശേഷമാണ് കൃഷി. വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മാത്രമേ കര്‍ഷകര്‍ക്ക് കറുപ്പ് കൃഷി ചെയ്യാന്‍ അനുമതിയുള്ളൂ. എന്നാല്‍ കടുത്ത പ്രതിസന്ധിയിലാണ് ഈ കര്‍ഷകര്‍ ഇപ്പോള്‍. തത്തകള്‍ വിള തിന്നാന്‍ കൂട്ടത്തോടെ എത്തുന്നതാണ് കര്‍ഷകര്‍ക്ക് തലവേദനയാകുന്നത്.  ഇതോടെ വിളനാശം ഉണ്ടാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.

കറുപ്പ് കൃഷി ചെയ്യുന്ന കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന് നല്‍കണമെന്നാണ് ഉപാധി. അല്ലാത്തപക്ഷം കറുപ്പ് കൃഷി ചെയ്യുന്നതിനുള്ള കരാര്‍ സര്‍ക്കാര്‍ അവസാനിപ്പിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ തത്തകളില്‍ നിന്ന് കറുപ്പിനെ രക്ഷിക്കാന്‍ ചില കര്‍ഷകര്‍ ഇപ്പോള്‍ പ്ലാസ്റ്റിക് വലകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്

പ്ലാസ്റ്റിക് വലയുടെ ഉപയോഗം മൂലം കറുപ്പ് ഒരു പരിധി വരെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നുണ്ട്.മുമ്പ് തത്തകള്‍ വന്‍തോതില്‍ കറുപ്പ് മൊട്ടുകള്‍ കൊത്തിയെടുത്ത് പറന്നു പോയിരുന്നു.ഇപ്പോള്‍ പ്ലാസ്റ്റിക് വലകള്‍ സ്ഥാപിച്ചതോടെ ഇത് കുറഞ്ഞു.

ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് കറുപ്പ് കൃഷി ചെയ്യുന്ന കാലയളവ്.ചെടികള്‍ ചെറുതായിരിക്കുമ്പോള്‍ അവ പച്ചക്കറി മാര്‍ക്കറ്റുകളിലും വില്‍ക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് കറുപ്പ് വാങ്ങുന്നതാണ് രീതി. ഇതില്‍ നിന്നാണ് മോര്‍ഫിന്‍ ഉത്പാദിപ്പിക്കുന്നത്. കറുപ്പില്‍ നിന്ന് നിരവധി വ്യത്യസ്ത പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ഹൃദ്രോഗം, രക്ത സംബന്ധിയായ മരുന്നുകള്‍, മാനസിക, ഉറക്ക മരുന്നുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നു.കറുപ്പ് കടത്ത് കേസുകളില്‍ എന്‍ഡിപിഎസ് സെക്ഷനാണ് പ്രയോഗിക്കുന്നത്. പിടിക്കപ്പെടുന്നവര്‍ക്ക് പരമാവധി 10 വര്‍ഷം വരെ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും വരെ ലഭിച്ചേക്കാം.