ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാകുന്നു. ഇന്ത്യയും അമേരിക്കയും വ്യോമയാന വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള കരാറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ ഇതില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അമേരിക്കന്‍ എയര്‍ഫോഴ്‌സ് സെക്രട്ടറി ഫ്രാങ്ക് കെന്‍ഡല്‍ പറഞ്ഞു. ഫൈറ്റര്‍ ജെറ്റ് എഞ്ചിനുകള്‍ക്കായി ഇന്ത്യയുമായി സാങ്കേതികവിദ്യ പങ്കിടാനുള്ള ജനറല്‍ ഇലക്ട്രിക്കിന്റെ നിര്‍ദേശത്തെ പുതിയ വഴിത്തിരിവായി കണക്കാക്കുന്നു. ഇത് ശരിയായ ഒരു ചുവടുവെയ്പ്പാണെന്നും ഇതുമായി മുന്നോട്ട് പോകാന്‍ ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തം മുന്നോട്ട് പോകുകയാണെന്നും ബഹിരാകാശ മേഖല ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് സാധ്യതയുണ്ടെന്നും കെന്‍ഡല്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ മൂല്യങ്ങള്‍ പങ്കിടുന്നുണ്ടെന്നും ഇന്ത്യ, യുഎസിന് വിലപ്പെട്ട പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ആഗോള ഭീഷണികളുടെ സാഹചര്യം ഇരുപക്ഷത്തെയും ഒന്നിച്ച് മുന്നേറാന്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യയും യുഎസും മറ്റ് പങ്കാളി രാജ്യങ്ങളും ഇന്തോ-പസഫിക്കില്‍ സമാധാനവും അഭിവൃദ്ധിയും ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കെന്‍ഡല്‍ ചര്‍ച്ച നടത്തി.