ബ്രഹ്മപുരം അഴിമതി ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. ബിജെപി ദേശീയ നേതാവും കേരളത്തിലെ പ്രഭാരിയുമായ പ്രകാശ് ജാവദേക്കറാണ് ഇന്നു ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി ബ്രഹ്മപുരം  ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയത്. കേരളത്തിലെ പ്രമുഖരുടെ മൂന്നു മരുമക്കള്‍, രണ്ടു കമ്പനികള്‍.  ഇവര്‍ക്കാണ് അഴിമതിയില്‍ പങ്ക് എന്നാണ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്.

എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്റെ മരുമകനാണ് ബ്രഹ്മപുരം കരാര്‍ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക്ക് എംഡി. കോണ്‍ഗ്രസ് നേതാവ് എന്‍.വേണുഗോപാലിന്റെ മരുമകനാണ് ഉപകരാര്‍ നല്‍കിയത്. ഇത് സിപിഎം-കോണ്‍ഗ്രസ് അഴിമതിയാണ്.  വിദേശത്ത് ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രിയാണ്. കരാറില്‍  മുഖ്യമന്ത്രിയുടെപങ്കും അന്വേഷിക്കണം.   മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടായതിനാല്‍ ബ്രഹ്മപുരത്ത് സിബിഐ അന്വേഷണം വേണമെന്നും ജാവദേക്കര്‍ പറഞ്ഞു.

സിബിഐ അന്വേഷണത്തിനു കോടതി ഇടപെടണം എന്ന ആവശ്യമാണ് ജാവദേക്കര്‍ ഉന്നയിച്ചത്. ബ്രഹ്മപുരത്ത് സിബിഐ വേണം എന്നാവശ്യപ്പെട്ടു ബിജെപി കോടതിയെ സമീപിച്ചേക്കും. ബ്രഹ്മപുരം ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയതോടെ കേന്ദ്രം പ്രശ്നത്തില്‍ ഇടപെടും എന്ന സൂചനയാണ് വരുന്നത്. കേന്ദ്ര മലിനീകരണ ബോര്‍ഡ് ബ്രഹ്മപുരത്ത് പരിശോധനയ്ക്ക് എത്തിയതും ശ്രദ്ധേയമാണ്. ഈ റിപ്പോര്‍ട്ട് കേന്ദ്രം പരിശോധിക്കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു ഒരിക്കലും സന്നദ്ധമാകില്ലെന്നിരിക്കെ ബിജെപി നീക്കം നിര്‍ണ്ണായകമാണ്. കരാറും ഉപകരാറും പരിശോധിക്കണം. അതിനാല്‍ സിബിഐ വേണം എന്നാണ് ജാവദേക്കര്‍ പറഞ്ഞത്. ബ്രഹ്മപുരം ദേശീയ പ്രക്ഷോഭമായി മാറാനുള്ള സാധ്യതകളാണ് ജാവദേക്കറിന്റെ വാര്‍ത്താ സമ്മേളനം നല്‍കുന്നത്. അന്വേഷണം കേരള സര്‍ക്കാര്‍ അട്ടിമറിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്‌. അതിനാല്‍ സംസ്ഥാനത്തിനു പുറത്തുള്ള ഏജന്‍സി അന്വേഷിക്കണം. കോടതി ഇടപെട്ടു സിബിഐ അന്വേഷണം വേണമെന്നും ജാവദേക്കര്‍ പറഞ്ഞു.

അതേസമയം കരാറിലെ അഴിമതിയില്‍ പുതിയ വിവരങ്ങള്‍ പുറത്ത് വന്നു.  54 കോടിക്ക് ബ്രഹ്മപുരം കരാര്‍ ഏറ്റെടുത്ത സോണ്ട അതില്‍ 22 കോടിയ്ക്ക് ഉപകരാര്‍ നല്‍കിയ രേഖകളാണ് പുറത്ത് വന്നത്. ബയോമൈനിംഗില്‍ ഒരു പരിചയവും ഇല്ലാത്ത  ആരഷ് മീനാക്ഷി എന്‍വയറോ കെയര്‍ എന്ന കമ്പനിയ്ക്കാണ് ഉപകരാര്‍ നല്‍കിയത്.

2021 നവംബര്‍ 20 നാണ് കരാര്‍ ഒപ്പ് വച്ചത്. സോണ്ടയ്ക്ക് തന്നെ ബയോമൈനിംഗിന് പരിചയമില്ല. ഉപകരാര്‍ ഏറ്റെടുത്ത കമ്പനിയ്ക്കും ബയോ മൈനിംഗില്‍ പരിചയമില്ല എന്ന വിവരമാണ് പുറത്ത് വന്നത്. കമ്പനി രജിസ്റ്റര്‍ ചെയ്തതും ഇതേ മാസം തന്നെ. ഇതിനു രേഖാമൂലമുള്ള അനുമതിയും കമ്പനി വാങ്ങിയിട്ടില്ല എന്നാണ് കൊച്ചി കോര്‍പറേഷന്‍ പ്രതികരിച്ചത്. ഇത് പരിശോധിക്കുമെന്ന് കൊച്ചി കളക്ടര്‍  ഉമേഷ്‌ വ്യക്തമാക്കിയിട്ടുണ്ട്.