ജാർഖണ്ഡ്: റാഞ്ചിയിൽ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ‌ പണത്തിനായി അമ്മ കുഞ്ഞിനെ വിറ്റു. 1 ലക്ഷം രൂപയ്ക്കാണ് യുവതി കുട്ടിയെ വിറ്റത്. ഇവരുടെ കൈയിൽ നിന്നും പൊലീസ് പണം കണ്ടെടുത്തു.

സദർ ആശുപത്രിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശാദേവി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം ആരും അറിയാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം യുവതി കുഞ്ഞിനെ വിൽക്കുകയായിരുന്നു. ആ‍ശുപത്രിയിലെ ജീവനക്കാർ വിവരം അറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തുന്നത്. ഇവരുടെ ഭർ‌ത്താവ് ദിവസവേതനക്കാരാനാണ്.

എന്നാൽ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെയാണ് കുഞ്ഞിനെ വിറ്റതെന്നാണ് ആശാദേവി പറയുന്നത്. ആരോഗ്യപ്രവർത്തകയുടെ സഹോദരന് കുട്ടികളില്ലെന്നും കുഞ്ഞിനെ നൽകിയാൽ ഒരു ലക്ഷം രൂപ നൽകമെന്നും അവർ അറിയിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ കൊടുത്തത് എന്നാണ് യുവതി പറയുന്നത്. എന്നാൽ യുവതി കള്ളം പറയുന്നതാണെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വാദം. സംഭംവത്തിൽ പൊലീസ് 2 പേരെ ചോദ്യം ചെയ്യുകയാണെന്നും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.