ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തിൽ ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യം ഞായറാഴ്ച്ചത്തേക്ക് മാറ്റി. കുങ്കിയാനകൾ എത്താൻ വൈകിയതും ഹയർ സെക്കൻഡറി പരീക്ഷയും പരിഗണിച്ചാണ് മാറ്റം. ഇതിനു മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. കൊമ്പനെ തളയ്ക്കുന്നതു കാണാനായി ജനങ്ങൾ കൂട്ടം കൂടുന്നതു തടയാനാണ് നിരോധനാജ്ഞ.

അതേസമയം, ചിന്നകനാൽ, ശാന്തൻപാറ പഞ്ചായത്തുകളുടെ സംയുക്ത യോഗം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്‍റുമാർ, അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് യോഗം.

 അരിക്കൊമ്പനെ പിടികൂടാൻ സൂര്യ എന്ന കുങ്കിയാനയും ചിന്നക്കനാലിൽ എത്തി. രണ്ട് ദിവസം മുൻപ് എത്തിയ വിക്രമിനൊപ്പം സിമൻ്റുപാലത്താണ് സൂര്യനുമിപ്പോഴുള്ളത്. വനം വകുപ്പിൻ്റെ പല ദൗത്യങ്ങളിലും പങ്കെടുത്തിട്ടുള്ള കുങ്കിയാനയാണ് സൂര്യൻ. ദൗത്യസംഘത്തിലെ പ്രധാനികളായ കുഞ്ചുവും, കോന്നി സുരേന്ദ്രനും നാളെ വൈകിട്ട് വയനാട്ടിൽ നിന്നും പുറപ്പെടും.