റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടിവിയില്‍ പരസ്യത്തിന് പകരം അശ്ലീല ചിത്രം പദര്‍ശിപ്പിച്ചു. ബിഹാറിലെ പട്ന റെയില്‍വേ സ്റ്റേഷനിലാണ് ഇന്നലെ രാവിലെ 9:30 ഓടെ അഡള്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളള യാത്രക്കാര്‍ക്ക് മുന്നിലാണ് മൂന്ന് മിനിറ്റോളം അശ്ലീല ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതോടെ യാത്രക്കാര്‍  ഗവണ്‍മെന്റ് റെയില്‍വേ പോലീസിനും (ജിആര്‍പി) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനും (ആര്‍പിഎഫ്) പരാതി നല്‍കി.

ജിആര്‍പി നടപടിയെടുക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് ആര്‍പിഎഫ്,സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ചുമതലയുളള ഏജന്‍സിയായ ദത്ത കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെടുകയും ഉടന്‍ തന്നെ അശ്ലീല ക്ലിപ്പ് പ്രദര്‍ശനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥരും ദത്ത കമ്മ്യൂണിക്കേഷനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തു.

റെയില്‍വേ സ്റ്റേഷനിലെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ പരസ്യം നല്‍കുന്നതിന് ഏജന്‍സിക്ക് നല്‍കിയിരുന്ന കരാറും റെയില്‍വേ അധികൃതര്‍ അവസാനിപ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ റെയില്‍വേ വകുപ്പ് പ്രത്യേക അന്വേഷണം നടത്തിവരികയാണ്. അതേസമയം, പത്താം നമ്പര്‍ പ്ലാറ്റ്ഫോമില്‍ തന്നെ വീഡിയോ പ്ലേ ചെയ്തതിനെ ചില ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടുണ്ട്.