വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കർണാടകയിലെ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുമെന്ന് രാഹുൽ ഗാന്ധി ബെലഗാവിയിൽ നടന്ന റാലിയിൽ  പ്രഖ്യാപിച്ചു. തൊഴിൽ വിഷയം, സംസ്ഥാനത്തെ അഴിമതികൾ, കരാറുകാരിൽ നിന്ന് സർക്കാർ 40 ശതമാനം കമ്മീഷൻ ഈടാക്കുന്നുവെന്ന ആരോപണം ഉൾപ്പെടെ കോൺഗ്രസ് എംപി ബിജെപിയ്ക്ക് എതിരെ എടുത്തിട്ടു.

“ഭാരത് ജോഡോ യാത്രയ്ക്കിടെ, ചെറുപ്പക്കാർ എന്റെ അടുത്ത് വന്ന് ഈ സംസ്ഥാനത്ത് തങ്ങൾക്ക് ജോലിയില്ലെന്ന് പറഞ്ഞു.” രാഹുൽ ഗാന്ധി പറഞ്ഞു. “എല്ലാ ബിരുദധാരികൾക്കും രണ്ട് വർഷത്തേക്ക് 3,000 രൂപയും ഡിപ്ലോമക്കാർക്ക് രണ്ട് വർഷത്തേക്ക് 1,500 രൂപയും കോൺഗ്രസ് നൽകും. ഞങ്ങൾ അവിടെ നിർത്തില്ല. അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം യുവതീ യുവാക്കൾക്ക് ജോലി നൽകുകയും സംസ്ഥാനത്തെ 2.5 ലക്ഷം ഒഴിവുകൾ നികത്തുകയും ചെയ്യും. യാത്രയിൽ സ്ത്രീകളും തങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും 10 കിലോ അരിയും 2000 യൂണിറ്റ് സൗജന്യ വൈദ്യുതിയും നൽകും.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്രയിൽ എല്ലാവരും ഒരുമിച്ചാണ് നടന്നതെന്നും വിദ്വേഷവും അക്രമവും ഉണ്ടായിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “എല്ലാവരിലും സാഹോദര്യവും ബഹുമാനവും ഉണ്ടായിരുന്നു. വിദ്വേഷത്തിന്റെ വിപണിയിൽ ലക്ഷക്കണക്കിന് ആളുകൾ സ്നേഹത്തിന്റെ കടകൾ തുറന്നു. ഇതാണ് നമ്മുടെ ഇന്ത്യ” രാഹുൽ ഗാന്ധി പറഞ്ഞു.

“രാജ്യം എല്ലാവരുടേതുമാണ്, തിരഞ്ഞെടുത്ത ചിലരുടെ മാത്രമല്ല. അത് അദാനിയുടെതല്ല. കർഷകർക്കും തൊഴിലാളികൾക്കും യുവാക്കൾക്കും പാവപ്പെട്ടവർക്കും അവകാശപ്പെട്ടതാണ്.” രാഹുൽ വ്യക്തമാക്കി. സംസ്ഥാനത്ത് വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്നും മൈസൂർ സാൻഡൽ സോപ്പ് കോർപ്പറേഷൻ അഴിമതിയിലും ബിജെപി എംഎൽഎയുടെ മകൻ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലും, തൊഴിൽ കുംഭകോണത്തിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

“കർണാടകയിൽ ബിജെപി സർക്കാർ സുഹൃത്തുക്കളെ സഹായിക്കുന്നതിനാൽ സംസ്ഥാനത്ത് വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. സംസ്ഥാനത്ത് തൊഴിലില്ല, കരാറുകാരിൽ നിന്ന് 40 ശതമാനം കമ്മീഷനായി സർക്കാർ ഈടാക്കുന്നു, ഈ സർക്കാർ രാജ്യത്തെ ഏറ്റവും അഴിമതിക്കാരാണ്” അദ്ദേഹം കൂട്ടിച്ചേർത്തു. 

“ബിജെപി സർക്കാരിനെ പുറത്താക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നതിനാൽ ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടും, സംസ്ഥാനം തൂത്തുവാരും. വൻ ജന പിന്തുണയോടെ ബിജെപിയെ നമ്മൾ ഒരുമിച്ച് പരാജയപ്പെടുത്തും.” രാഹുൽ ഗാന്ധി പറഞ്ഞു.