തിരുവനന്തപുരം: നടുറോഡിൽ വീണ്ടും സ്ത്രീക്കുനേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. ഉടൻ തന്നെ പേട്ട പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ പൊലീസ് സ്വീകരിച്ചില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് 3 ദിവസത്തിനു ശേഷമാണ് കേസെടുത്തത്.

ഇക്കഴിഞ്ഞ 13 നാണ് സംഭവം. മൂലവിളാകത്ത് താമസിക്കുന്ന 49 കാരി രാത്രി 11 മണിയോടെ മരുന്നു വാങ്ങുന്നതിനായി ടൂ വിലറിൽ പോയി മടങ്ങവെയാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. മൂലവിളാകം ജംഗഷ്നിൽ നിന്നും അ‍ജ്ഞാതനായ ഒരാൾ പിന്തുടർന്നെത്തി വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ വീട്ടിലെത്തി മകളോട് വിവരം പറയുകയും യുവതി ഉടൻ തന്നെ പൊലീസിൽ വിളിച്ച് പരാതി നൽകുകയും ചെയ്തു.

പൊലീസ് മേൽവിലാസം ചോദിച്ചതല്ലാതെ നടപടികളൊന്നും എടുത്തില്ല. ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടു. സംഭവം നടന്ന് മൂന്ന് ദിവസത്തിനു ശേഷമാണ് പൊലിസ് കേസെടുത്തത്. പരാതിക്കാരി കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നാണ് ഇപ്പോഴും പൊലീസ് അറിയിക്കുന്നത്. സിസിടിവി അടക്കം ശേഖരിച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്.