തിരുവനന്തപുരം: നിയമസഭാ അക്രമത്തിൽ പരിക്കേറ്റ തന്‍റെ പരാതിയിൽ ഇതുവരെ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ലെന്നും ഈ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും കെ.കെ. രമ എംഎൽഎ.

നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനു പിന്നാലെയുണ്ടായ അക്രമത്തിൽ കെ.കെ.രമയ്ക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ രമ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തു.

എന്നാൽ പരാതിയിൽ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചില്ല. മൊഴി രേഖപ്പെടുത്താൻ പോലും പോലീസ് തയാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മ്യൂസിയം സ്റ്റേഷനിലും പോലീസ് കമ്മീഷണർക്കും തുടർ പരാതി നൽകിയെങ്കിലും ആ പരാതികളിലും നടപടിയുണ്ടായില്ലെന്നും രമ പറഞ്ഞു.

നിയമസഭാ അക്രമണത്തിനു പിന്നാലെ രമയുടെ കൈയ്ക്ക് ഏറ്റ പരിക്ക് വ്യാജമാണെന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ സച്ചിൻദേവ് എംഎൽഎ രമയുടെ ചിത്രമടക്കം ചേർത്തു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സൈബർ സഖാക്കൾ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതായി ചൂണ്ടിക്കാട്ടി രമ സൈബർ പോലീസിനും പരാതി നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിലും നടപടിയൊന്നും പോലീസ് സ്വീകരിച്ചില്ലെന്നും എംഎൽഎ വ്യക്തമാക്കി.