കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. തുക ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിക്ക് കൈമാറണമെന്നാണ് നിർദേശം.
ദുരന്തത്തെതുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനായി ഈ തുക ഉപയോഗിക്കണം. തീപിടിത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.
സർക്കാരിന്റെ ഭരണ നിര്‍വഹണത്തിലെ വീഴ്ചയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നും മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ വെള്ളിയാഴ്ച വിമർശിച്ചിരുന്നു.
ഹരിത ട്രൈബ്യൂണൽ സ്വമേധയ എടുത്ത കേസിലാണ് വിമർശനം. ആറാം തീയതിയിലെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയ കേസെടുത്തത്. ജസ്റ്റീസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം.