സ്വവര്‍ഗ വിവാഹ വിഷയം രാജ്യത്തെ ജനങ്ങളുടെ വിവേകത്തിന് വിടേണ്ട വിഷയമാണെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2023 ല്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ സ്വവര്‍ഗ വിവാഹ വിഷയം എന്നത് രാജ്യത്തിന്റെ ചിന്തയെ പ്രതിഫലിപ്പിക്കുന്ന, രാജ്യത്തെ ജനങ്ങളുടെ വിവേകത്തിന് ഞാന്‍ വിടുന്നു’ നിയമമന്ത്രി പറഞ്ഞു. ഈ വിഷയം സുപ്രീം കോടതി തീരുമാനിക്കേണ്ട കാര്യമാണോ അതോ പാര്‍ലമെന്റിന് വിടണോ എന്ന ചോദ്യത്തിന് പാര്‍ലമെന്റാണെന്ന് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. 

പാര്‍ലമെന്റില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുളളവരും ഉള്‍പ്പെടുന്നു. സുപ്രീം കോടതിക്ക് അതിന്റേതായ അധികാരമുണ്ട്. ഞങ്ങള്‍ അതിലേക്ക് അതിക്രമിച്ച് കടക്കാനാഗ്രഹിക്കുന്നില്ല, എന്നാല്‍ സ്വവര്‍ഗ വിവാഹത്തിന്റെ കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.  പാര്‍ലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമം ഭരണഘടനാനുസൃതം അല്ലെങ്കില്‍, സുപ്രീം കോടതിക്ക് അത് മാറ്റാനുള്ള അധികാരം ഉണ്ട്. അല്ലെങ്കില്‍ മറ്റൊരു വിധി പുറപ്പെടുവിക്കുകയോ  പാര്‍ലമെന്റിലേക്ക് തിരിച്ചയക്കുകയോ ചെയ്യാം’ നിയമമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 142 പ്രകാരം സുപ്രീം കോടതിക്ക് എന്തും പരിശോധിക്കാമെന്നും വിധി പുറപ്പെടുവിക്കാമെന്നും കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 13 ന്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, രാജ്യത്തെ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. ഏപ്രില്‍ 18-ന് കേസ് അന്തിമവാദത്തിനായി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്.  പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് വാദം തത്സമയം സംപ്രേക്ഷണം ചെയ്യും.