വിവാദമായ കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ വിദഗ്ധ സംഘത്തെ രൂപീകരിക്കാൻ  അന്വേഷണ സംഘം തയ്യാറെടുക്കുന്നു.ഇതിനായി അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടും. റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിന്‍ ജേക്കബ് നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം മൊറാഴയിലെ വൈദേകം റിസോർട്ടിൽ പ്രാഥമിക പരിശോധന നടത്തിയത്. പിന്നാലെ ആന്തൂര്‍ നഗരസഭാ ഓഫീസിലും സംഘം പരിശോധന നടത്തിയിരുന്നു. വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്താണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ പരാതികൾ ലഭിച്ചിരുന്നു. ഇതിലാണ് വിജിലൻസ് പരിശോധന ഉണ്ടായിരിക്കുന്നത്. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തി.

റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ആന്തൂര്‍ നഗര സഭ വഴിവിട്ട സഹായം തേടിയെന്ന പരാതിയിലായിരുന്നു നടപടി. നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടത്തുന്നതെങ്കിലും റിസോര്‍ട്ടില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നാണ് വിജിലന്‍സ് പറയുന്നത്. കെട്ടിട നിര്‍മ്മാണ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘത്തെ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഈ നീക്കം. ഇതിനു ശേഷമാകും പരാതിയില്‍ കേസെടുക്കണമോയെന്ന കാര്യം തീരുമാനിക്കുക. 

 ഇരുപത് കോടിയിലേറെ രൂപയുടെ കള്ളപ്പണം റിസോര്‍ട്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന പരാതി ലഭിച്ചതിന് പിന്നാലെ ഇഡിയും ഇവിടേക്ക് എത്തിയിരുന്നു.  ഒരു മാധ്യമ പ്രവര്‍ത്തകന്‍ രേഖാമൂലം നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്.