കൊച്ചി: എറണാകുളം അതിരൂപതയിൽ നടന്ന ഭൂമി വിൽപനയിൽ അഴിമതി നടത്തിയ കർദിനാൾ ജോർജ്​ ആലഞ്ചേരി കോടതിയിൽ ഹാജരായി വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തിൽ സ്ഥാനം രാജി വെക്കണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട 14 കേസുകളിൽ ഒന്നാം പ്രതിയായി വിചാരണ നേരിടുന്ന ആലഞ്ചേരി കാക്കനാട് വിചാരണ കോടതിയിൽ രഹസ്യമായി വന്നു ജാമ്യത്തിൽ ഇറങ്ങിയിരുന്നു. മേജർ ആർച്​ ബിഷപ് പദവിയിൽ തുടരുന്ന വ്യക്തി കോടതിയിൽ വിചാരണ നേരിടുന്നത് സിറോ മലബാർ സഭയിലെ മുഴുവൻ വിശ്വാസികളെയും അപമാനിക്കുന്നതിന്​ തുല്യമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

അൽമായ മുന്നേറ്റം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എറണാകുളം ബിഷപ് ഹൗസിന് മുന്നിൽ കർദിനാളിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. യോഗം പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ് ഉദ്ഘാടനം ചെയ്തു. കൺവീനർ ജെമി അഗസ്റ്റിൻ, റിജു കാഞ്ഞൂക്കാരൻ, ബോബി ജോൺ, തങ്കച്ചൻ പേരയിൽ, ബെന്നി ഫ്രാൻസിസ്, പ്രകാശ്.പി.ജോൺ, വിജിലൻ ജോൺ, ജിജി പുതുശ്ശേരി, വിജു ചൂളക്കൽ, ആൻറണി കുഴുപ്പിള്ളി, പാപ്പച്ചൻ ആത്തപ്പിള്ളി, ജോയ് മൂഴിക്കുളം എന്നിവർ സംസാരിച്ചു.