മലപ്പുറം: മലപ്പുറം വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മുന്നുപേർ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. അതേസമയം മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലത്താണ് ഇക്കുറിയും ലോറി മറിഞ്ഞത്. ഈ മാസത്തെ നാലാമത്തെ അപകടമാണിത്. നേരത്തേയും ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. 

വട്ടപ്പാറ വളവിലെ ഗർത്തത്തിലേക്കാണ് ലോറി മറിഞ്ഞത്. ഇന്നുരാവിലശയാണ് അപകടം നടന്നത്. ചാലക്കുടി ഭാഗത്തേക്ക് ഉള്ളി കയറ്റിപോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ഗർത്തത്തിലേക്ക് മറിഞ്ഞത്. ഡ്രെെവർ ഉൾപ്പെടെ മൂന്ന് തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിനു ശേഷം ഇവർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. രക്ഷപ്രവർത്തനത്തിൻ്റെ ആദ്യഘട്ടത്തിൽ ഇവരെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. 

ദീർഘനേരത്തെ രക്ഷാപ്രവർത്തനങ്ങൾക്കു ശേഷമാണ് ഇവരെ പുറത്തെത്തിച്ചത്. ലോറി വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മൂന്നു പേരുടേയും ജീവൻ നഷ്ടമായിരുന്നു. മരണപ്പെട്ട തൊഴിലാളികളുടെ പേര് വിവരം ഇതുവരെ ലഭ്യമായിട്ടില്ല. വളരെയേറെ സമയമെടുത്താണ് മറിഞ്ഞു കിടന്ന ലോറിക്കുള്ളിൽ നിന്ന് ഇവരെ പുറത്തെടുത്തത്. അപകടത്തിന് കുപ്രസിദ്ധിയാർജ്ജിച്ച സ്ഥലമാണ് വട്ടപ്പാറ വളവ്. ഈ മാസത്തെ നാലാമത്തെ അപകടമാണ് ഇവിടെ നടക്കുന്നത്. 

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നും ഏതാണ്ട് നാലു കിമീ ദൂരെ ദേശീയ പാതപാതയിൽ   സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് വട്ടപ്പാറ. വെട്ടിച്ചിറയ്ക്കും വളാഞ്ചേരിക്കും ഇടയിൽ വട്ടപ്പാറയിലുള്ള ഒരു ‘കുപ്രസിദ്ധ’മായ വളവാണ് ‘വട്ടപ്പാറ വളവ്’. ഒറ്റ നോട്ടത്തിൽ വളരെ സാധാരണമായ ഒരു 90 ഡിഗ്രി വളവുമാത്രമാണ് ഇത് എങ്കിലും മിക്ക ദിവസങ്ങളലും ഇവിടെ അപകടങ്ങൾ നടക്കുന്നുണ്ടെന്നുള്ളതാണ് ഈ വളവിനെ കുപ്രസിദ്ധിയിലാക്കുന്നത്. ഈ വളവിൽ തലകുത്തനെ മറിഞ്ഞിട്ടുള്ള വണ്ടികൾക്ക് കണക്കില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇവിടെ നടന്നിട്ടുളളത് മുന്നൂറിൽ അധികം വാഹനാപകടങ്ങളാണെന്നു പറയുമ്പോൾത്തന്നെ ഈ വളവിലെ അപകടസാധ്യത ഊഹിക്കാവുന്നതേയുള്ളു.