മറ്റേതൊരു സാങ്കേതിക ആപ്ലിക്കേഷനെയും പോലെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകളും സൈബർ ആക്രമണങ്ങൾക്കും സൈബർ സുരക്ഷാ വീഴ്ചകൾക്കും ഇരയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച പാർലമെന്റിനെ അറിയിച്ചു.

ഇ.വി ചാർജിങ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിലും ആപ്ലിക്കേഷനുകളിലും സുരക്ഷാ വീഴ്ചകൾ സംഭവിച്ചതായുള്ള റിപ്പോർട്ട് ലഭിച്ചതായി ഇന്ത്യയിലെ സൈബർ സുരക്ഷാ സംഭവങ്ങൾ നിരീക്ഷിക്കുന്ന ‘ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ്’ (സി.ഇ.ആർ.ടി-ഇൻ) ടീം അറിയിച്ചിട്ടുണ്ട്. ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവിധ സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ച് സർക്കാർ പൂർണ്ണമായി ബോധവാന്മാരാണെന്നും ഹാക്കിങ് പ്രശ്‌നത്തെ ചെറുക്കുന്നതിനുള്ള നടപടികൾ സജീവമായി സ്വീകരിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.

സിഇആർടി-ഇൻ റിപ്പോർട്ട് ചെയ്യുകയും ട്രാക്ക് ചെയ്യുകയും ചെയ്ത വിവരങ്ങൾ അനുസരിച്ച്, 2018, 2019, 2020, 2021, 2022 വർഷങ്ങളിൽ സൈബർ സുരക്ഷാ സംഭവങ്ങളുടെ എണ്ണം യഥാക്രമം 2,08,456; 3,94,499; 11,58,208; 14,02,809, 13,91,457 എന്നിങ്ങനെയാണ്.