കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകി കേന്ദ്ര സർക്കാർ. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ്  കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണെന്നും കത്തിൽ പറയുന്നു.

‘ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികൾ സ്വീകരിക്കണം.’– ആരോഗ്യ സെക്രട്ടറി കത്തിൽ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 700 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നാലു മാസത്തിനുശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4,623 ആയി.