കൊച്ചി: കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിനെത്തിയ പ്രതിപക്ഷ കൗൺസിലർമാരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കോർപറേഷൻ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ച ഉപരോധസമരം പോലീസ് ഇടപടെലിനേത്തുടർന്ന് സംഘർഷാവസ്ഥയിലേക്ക് നീങ്ങി. രാവിലെ ഒമ്പതുണിക്ക് കെപിസിസി അധ്യക്ഷൻ കെ. സുധാകരനാണ് ഉപരോധം ഉദ്ഘാടനം ചെയ്യുന്നത്. വൈകിട്ട് അഞ്ചുമണിവരെയാണ് ഉപരോധസമരം നടത്തുന്നത്.

കോർപറേഷൻ ഓഫീസിനുമുന്നിൽ പന്തൽ കെട്ടിയാണ് ഉപരോധ സമരം നടത്തുന്നത്. നിരവധി പ്രവർത്തകർ പുലർച്ചെ മുതൽ സ്ഥലത്തെത്തിയിരുന്നു. കോർപറേഷനിലേക്ക് വരുന്ന ജീവനക്കാരെ അകത്തേക്ക് കയറ്റിവിടില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. പുലർച്ചെതന്നെ സ്ഥലത്ത് പോലീസ് സന്നാഹവും ഉണ്ടായിരുന്നു. തുടർന്ന് പോലീസുമായി ചെറിയതോതിൽ സംഘർഷാവസ്ഥയും രൂപപ്പെട്ടിരുന്നു. 

കോർപറേഷനിലേക്കെത്തുന്നവരെ കടത്തിവിടാനുള്ള നടപടികൾ തങ്ങൾ സ്വീകരിക്കുമെന്ന് പോലീസ് നേരത്തെതന്നെ സമരക്കാരോട് വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാനുള്ള പോലീസിന്റെ ശ്രമത്തിനിടെയാണ് വാക്കുതർക്കവും നേരിയതോതിൽ സംഘർഷാവസ്ഥയും ഉടലെടുത്തത്. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കി.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിൽ മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ ഓഫീസിനു മുന്നിൽ പ്രതിപക്ഷ കൗൺസലർമാർ കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് പോലീസ് പ്രവർത്തകരെ മർദിക്കുന്ന സാഹചര്യമുണ്ടായത്.