ഭാവിയുടെ ഇന്ധനമായി വൈദ്യുതിയെ കണക്കാക്കുകയും ഇ-മൊബിലിറ്റിറ്റിക്ക് പ്രചാരമേറുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഈ സമയം ആരെങ്കിലും ഇലക്ട്രിക് മൊബിലിറ്റിയെയോ ഇലക്ട്രിക് വാഹനങ്ങളെയോ കുറിച്ച് നെഗറ്റീവായി എന്തെങ്കിലും പറഞ്ഞാൽ വിവാദമാവുക സ്വാഭാവികമാണ്. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട പരിപാടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി സംബന്ധിച്ച് ധോണി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വിമർശനവും പൊങ്കാലയുമായി നിരവധിപേർ രംഗത്ത് എത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കപ്പെട്ട ചെറു വീഡിയോയിലാണ് കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരിഹാരമല്ലെന്ന തരത്തില്‍ ധോണി സംസാരിച്ചത്. ഇതോടെ നിങ്ങള്‍ ക്രിക്കറ്റിനെ കുറിച്ച് മാത്രം സംസാരിച്ചാല്‍ മതിയെന്ന തരത്തില്‍ കമന്റുകള്‍ സോഷ്യൽമീഡിയയിൽ വ്യാപകമായി.

ധോണി പറഞ്ഞത് 

യഥാർഥത്തിൽ ധോണി പറഞ്ഞത് ഇലക്ട്രിക് വാഹനങ്ങൾക്ക് എതിരായല്ലെന്ന് വിഡിയോ കാണുന്നവർക്ക് മനസിലാകും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഫലപ്രദമല്ലെന്നാണ് മുൻ ഇന്ത്യൻ നായകൻ പറഞ്ഞത്. വൈദ്യുതി എങ്ങിനെ ഉത്പാദിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സീറോ എമിഷൻ എന്ന ആശയമെന്നാണ് ധോണി പറഞ്ഞത്. 

താപവൈദ്യുത നിലയത്തില്‍ നിന്നാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ അത് ഹരിത ഊര്‍ജമാണെന്ന് പറയാനാകില്ലെന്നും ഗ്രീന്‍ എനര്‍ജി ഉല്‍പ്പാദനത്തിന് പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ക്ക് ഊന്നല്‍ നല്‍കാനുമാണ് ക്രിക്കറ്റ് താരം ആഹ്വാനം ചെയ്തത്. അദ്ദേഹം പറഞ്ഞത് സാ​ങ്കേതികമായി ശരിയാണുതാനും. എന്നാല്‍ ഇതിനെയാണ് ചിലര്‍ തെറ്റായി വായിച്ചത്.

വൈറലായിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രമാണ്. രാജ്യത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രീതിയിലും മാറ്റം വരണമെന്നാണ് തനിക്ക് തോന്നുന്നതെന്ന് ധോണി വീഡിയോയില്‍ പറയുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ വൈദ്യുതി താപവൈദ്യുത നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതില്‍ അർഥമില്ലെന്ന് പറയുന്നതിന് അദ്ദേഹം വിശദീകരണവും നല്‍കുന്നുണ്ട്. താപവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് പ്രധാനമായും കല്‍ക്കരിയോ ഡീസലോ ആണ് ഉപയോഗിക്കുന്നത്. 

കല്‍ക്കരി പുനരുല്‍പ്പാദിപ്പിക്കാനാവാത്ത ഊര്‍ജ്ജ സ്രോതസ്സാണെന്നും അവ കത്തിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയ പരിസ്ഥിതി മലിനമാക്കുന്നതായും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഇ.വികള്‍ ചാര്‍ജ് ചെയ്യുന്നതിനെ പരിസ്ഥിതി സൗഹൃദമെന്നോ ഹരിത ഊര്‍ജ്ജമെന്നോ വിളിക്കാനാവില്ലെന്നാണ് ധോണി വ്യക്തമാക്കുന്നത്. കാറ്റ്, സൗരോര്‍ജ്ജം തുടങ്ങിയ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളിലേക്ക് മാറുക എന്നതാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ നമുക്ക് കഴിയുന്ന മാര്‍ഗമെന്നും അദ്ദേഹം പറയുന്നു.