ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ അപമര്യാദയായി പെരുമാറിയ മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ ചെന്നൈയിലെ പ്രശസ്തമായ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പലിനെ ആണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്ലെറ്റ് കൂടിയായ ജോര്‍ജ്ജ് എബ്രഹാമിനെയാണ് സൈദാപേട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇത് ആദ്യമായല്ല ജോര്‍ജ്ജ് എബ്രഹാം സമാനമായ കുറ്റകൃത്യങ്ങില്‍ ഏര്‍പ്പെടുന്നത്. ജിമ്മില്‍ വച്ചാണ് പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ജോര്‍ജ്ജ് എബ്രഹാമിന്‍റെ പെരുമാറ്റം ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനും ജോര്‍ജ്ജ് എബ്രഹാം മടിച്ചില്ല. നടന്നത് ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാവുമെന്ന ഭീഷണി അവഗണിച്ച് പെണ്‍കുട്ടി മാനേജ്മെന്‍റിനോട് പരാതിപ്പെടുകയായിരുന്നു. മാര്‍ച്ച് 11നാണ് കോളേജ് മാനേജ്മെന്‍റ് പൊലീസില്‍ പരാതിപ്പെടുന്നത്.

പതിനെട്ട് വയസ് പൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പ്രത്യേക പരിശീലനത്തിന്‍റെ പേരില്‍ ജിമ്മിലേക്ക് വിളിച്ചുവരുത്തി ജോര്‍ജ്ജ് എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മാനേജ്മെന്‍റ് പരാതിയില്‍ വിശദമാക്കുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ 22 കാരിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചതിന് ജോര്‍ജ്ജിനെതിരെ കേസ് എടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റ് ഒഴിവാക്കിയ ജോര്‍ജ്ജ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജാമ്യം നേടിയ ശേഷം വിദ്യാര്‍ത്ഥികളുടെ കനത്ത പ്രതിഷേധം അവഗണിച്ച് ജോര്‍ജ്ജ് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. കോതമംഗലം സ്വദേശിയാണ് ജോര്‍ജ്ജ് അബ്രഹാം. 

ഇയാള്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയോട് ഫോണിലൂടെ സംസാരിക്കുന്നതിന്‍റെ ഓഡിയോ റെക്കോര്‍ഡ് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കുടുംബാംഗങ്ങളുടെ പ്രതികരണം ഭയന്നാണ് വിദ്യാര്‍ത്ഥികളില്‍ വലിയൊരു പങ്ക് പരാതി നല്‍കാത്തതെന്നാണ് വിദ്യാര്‍ഥികള്‍ വിശദമാക്കുന്നത്.