ന്യൂഡല്‍ഹി: മദ്യലഹരിയിൽ യാത്രക്കാരിയുടെ തലയിലേക്ക് മൂത്രമൊഴിച്ച ടി.ടി.ഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ബിഹാര്‍ സ്വദേശിയായ മുന്നാ കുമാരിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അകാല്‍ തഖ്ത് എക്‌സ്പ്രസില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത സ്ത്രീക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവ ദിവസം മുന്നാ കുമാര്‍ ലീവിലായിരുന്നുവെന്നാണ് പറയുന്നത്. മുന്നാ കുമാറിനെ കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ അറസ്റ്റ് ചെയ്തിരുന്നു.

മുന്നാ കുമാർ റെയില്‍വേയെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഒരു റെയില്‍വേ ജീവനക്കാരന്റെ പെരുമാറ്റത്തിന് വിരുദ്ധമായതിനാൽ ജോലിയില്‍നിന്ന് നീക്കം ചെയ്തതായി മുന്നാ കുമാറിന് റെയില്‍ അധികൃതര്‍ അയച്ച കത്തില്‍ പറയുന്നു. ഒരു തരത്തിലും ഇത്തരം പ്രവൃത്തികള്‍ അനുവദിച്ചുകൊടുക്കാനാകില്ലെന്നും ഒരു ദയയുമില്ലാത്ത നടപടി കൈക്കൊണ്ടുവെന്നും റെയില്‍വേ മന്ത്രിയും വ്യക്തമാക്കി.

കൊല്‍ക്കത്ത-അമൃത്സര്‍ അകാല്‍ തഖ്ത് എക്പ്രസ് ട്രെയിനില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ലഖ്‌നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനിലെത്തുന്നതിന് മുമ്പായിട്ടായിട്ടാണ് സംഭവം. താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന യാത്രക്കാരിയുടെ തലയിലേക്ക് മദ്യലഹരിയിൽ മുന്നാ കുമാര്‍ മൂത്രമൊഴിക്കുയായിരുന്നു. ഇവർ ബഹളം വെച്ചതോടെ സഹയാത്രികര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.