തിരുവനന്തപുരം: സ്പീക്കർ എ. എൻ. ഷംസീർ നിയമസഭയിൽ നടത്തിയതു തെറ്റായ പരാമർശമാണെന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീ‌ശൻ. അദ്ദേഹം അതു പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംഎൽഎമാരോട് നിങ്ങൾ അടുത്ത പ്രാവശ്യം തോറ്റുപോകുമെന്നാണു സ്പീക്കർ പറയുന്നത്. മെമ്പർമാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടയാളാണു സ്പീക്കർ. സ്പീക്കറുടെ കസേരയിലാണ് ഇരിക്കുന്നതെന്ന് അദ്ദേഹം മറന്നു പോയി, വി. ഡി. സതീശൻ പറഞ്ഞു.

നടുത്തളത്തിൽ പ്രതിപക്ഷം ഇറങ്ങുന്നത് ആദ്യമൊന്നുമല്ല. എല്ലാ പ്രതിപക്ഷവും ഇറങ്ങിയിട്ടുണ്ട്. സിപിഎംകാർ ചെയ്തതു പോലെ സ്പീക്കറുടെ കസേരയൊന്നും മറിച്ചിട്ടിട്ടില്ല. നടുത്തളത്തിലിറ ങ്ങിയുള്ള പ്രതിഷേധം പാർലമെന്‍റിലും ഉള്ളതാണ്. ഭൂതകാലം മറന്നു കൊണ്ടാണ് സ്പീക്കർ സംസാരിക്കുന്നത്, പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇന്നലെ കൊച്ചി കോർപറേഷനിൽ വനിതകൾ ഉൾപ്പടെയുള്ള വർക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ മർദ്ദനം ഇന്നു നോട്ടിസായി കൊണ്ടുവന്നപ്പോൾ അവതരിപ്പിക്കാൻ പോലും സ്പീക്കർ അനുമതി നൽകിയില്ല. കാരണം മുഖ്യമന്ത്രി ഇന്ന് മറുപടി പറയേണ്ടി വരും. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് കത്തിയതു മുതൽ പൂർണമായ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്.

ബ്രഹ്മപുരം എന്ന വാക്കു പോലും പറയാൻ പാടില്ല എന്ന നിലയാണ്. ബ്രഹ്മപുരത്ത് സർക്കാരിന്‍റെ വീഴ്ചയാണ് സംഭവിച്ചതെന്നു ജനങ്ങൾ വിശ്വസിക്കുന്നു. നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി നടുത്തളത്തിൽ സമാന്തര സഭ നടത്തി പറയാനുള്ള കാര്യങ്ങൾ പറഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ വ്യക്തമാക്കി.