തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തത്തിൽ ജനങ്ങൾക്ക് ഗൗരവകരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി പി രാജീവ്. എങ്ങനെയാണ് തീപിടിച്ചതെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ കലക്‌ടറെ മാറ്റിയത് സ്വഭാവിക നടപടിയാണെന്നും മന്ത്രി പ്രതികരിച്ചു.

കാര്യങ്ങൾ നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ വിധത്തിലുമുള്ള ജാഗ്രതയും പാലിക്കേണ്ടതുണ്ടെന്നാണ് കരുതുന്നത്. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കൊച്ചി മേയര്‍ രാജിവയ്ക്കണമെന്നും കഴിവുള്ളവരെ പകരം നിയോഗിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി കൊച്ചി മേയറുടെ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാലിന്യം വിതറി. ഡെപ്യൂട്ടി മേയറുടെ ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ കൗൺസിലർമാരും പ്രതിഷേധമായി എത്തി. അതേസമയം ബ്രഹ്മപുരത്തെ തീ നിയന്ത്രണ വിധേയമാണെന്ന് കൊച്ചി കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഇന്നലെ രാത്രിയും തീ ഉണ്ടായെന്നും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്നും കോടതി പ്രതികരിച്ചു.