ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ ചെന്നൈയിൻ എഫ്സി – ഒഡീഷ എഫ്സി പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിയാണ് മറീന അരീനയിൽ നിന്ന് പിരിഞ്ഞത്.
മത്സരത്തിന്റെ 24-ാം മിനിറ്റിൽ ഡിയേഗോ മൗറീഷ്യോയുടെ ഗോളിലൂടെ ഒഡീഷയാണ് ലീഡെടുത്തത്. ഐസക്ക് റാൾട്ടെ നൽകിയ പാസ് സ്വീകരിക്കവേ മൗറീഷ്യോ ഓഫ്സൈഡ് ആയിരുന്നെങ്കിലും റഫറി ഗോൾ അനുവദിച്ചു.
തൊട്ടടുത്ത മിനിറ്റിൽ സാംഗ്വാൻ നൽകിയ ക്രോസ്, പെനൽറ്റി ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന അനിരുദ്ധ ഥാപ ഹെഡ് ചെയ്ത് ചെന്നൈയിന് സമനില നൽകി. 47-ാം മിനിറ്റിൽ ഐസക്ക് ജഗർനോട്ട്സിന് ലീഡ് സമ്മാനിച്ചു.
57-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് കൂടുമാറിയെത്തിയ വിൻസി ബെറേറ്റോയുടെ അസിസ്റ്റ് വഴി അബ്ദേനാസർ എൽ ഖയാതി മറീന മച്ചാൻസിനായി രണ്ടാം ഗോൾ നേടി.
ഏഴ് മഞ്ഞക്കാർഡുകൾ കണ്ട മത്സരത്തിൽ വീണ്ടും ഗോളവസരങ്ങൾ വന്നെങ്കിലും ആർക്കും വല ചലിപ്പിക്കാനായില്ല. 16 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ഒഡീഷ ലീഗിൽ ആറാമതാണ്. 18 പോയിന്റുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്ത് തുടരുന്നു.