ലണ്ടൻ: ത്രിരാഷ്ട്ര വനിതാ ട്വന്റി-20 ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക ജേതാക്കൾ. ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
ഇന്ത്യൻ വനിതകൾ ഉയർത്തിയ 110 റൺസെന്ന ചെറിയ വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കെ പ്രോട്ടീയസ് മറികടന്നു. ക്ലോയ് ട്രയോൺ(57) നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്.
സ്കോർ:
ഇന്ത്യ 109/4(20)
ദക്ഷിണാഫ്രിക്ക 113/5(18)
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സ്മൃതി മന്ഥാന(0), ജെമീമ റോഡ്രിഗസ്(11) എന്നിവരെ വേഗത്തിൽ നഷ്ടമായി. തുടർന്ന് ഹർലീൻ ഡിയോൾ(46), ഹർമൻപ്രീത് കൗർ(21) എന്നിവർ പൊരുതിയെങ്കിലും മെല്ലെയാണ് സ്കോർ ബോർഡ് ചലിച്ചത്.
റൺസ് കണ്ടെത്താൻ വിഷമിച്ച ഇന്ത്യൻ ബാറ്റർമാരെ നോൺകുലേക്കോ എംലാബയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് സംഘം വരിഞ്ഞുമുറുക്കി. എംലാബ രണ്ടും അയബോംഗ ഖാഖ, സുനെ ലൂസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിൽ പ്രോട്ടീയസിന്റെ മൂന്ന് മുൻനിര ബാറ്റർമാരെ ഇന്ത്യ വേഗം മടക്കി. തുടർന്ന് ലൂസിനൊപ്പം(12) ട്രയോൺ നടത്തിയ പോരാട്ടം ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചു. 32 പന്തിൽ ആറ് ഫോറുകളും രണ്ട് സിക്സും ട്രയോൺ നേടി.
നീലപ്പടയ്ക്കായി സ്നേഹ് റാണ രണ്ടും രേണുക സിംഗ്, രാജേശ്വരി ഗെയ്ക്വാദ്, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.