തിരുവനന്തപുരം: പണം വാങ്ങി ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടർമാരായ അയിഷ എസ്. ഗോവിന്ദ്, വിൻസ എസ്. വിൻസെന്റ് എന്നിവരെ സസ്പെൻഡ് ചെയ്തു.
നേരത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർഎംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജൻ ഡോ.വി.അമിത് കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണു നടപടി.
സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകാൻ ഇടനിലക്കാരനായ പാർക്കിംഗ് ഫീ പിരിക്കുന്ന താത്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തു. സമൂഹത്തോടുള്ള ഈ ക്രൂരതയോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മെഡിക്കൽ രജിസട്രേഷൻ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിശോധിക്കാൻ വിഷയം മെഡിക്കൽ കൗണ്‍സിലിന് റിപ്പോർട്ട് ചെയ്യുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
300 രൂപ നൽകിയാൽ ഒരു പരിശോധനയും ഇല്ലാതെയാണ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഈ ഡോക്ടർമാർ ഹെൽത്ത് കാർഡ് നൽകിയിരുന്നത്. ആശുപത്രിയിലെ ചില ജീവനക്കാരും ഇവർക്ക് സഹായിയായുണ്ട്. ആളെ കാണാതെ സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകിയത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാനത്തുടനീളം ഡോക്ടർമാർ ഇത്തരത്തിൽ വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നൽകുന്നതായാണ് ആക്ഷേപം.
ഇതോടെ നൽകിയ എല്ലാ ഹെൽത്ത് കാർഡുകളും റദ്ദാക്കണമെന്നും പകരം പുതിയ സംവിധാനത്തിലൂടെ കാർഡ് നൽകണമെന്നുമുള്ള ആവശ്യവും ശക്തമായി. എന്നാൽ പരാതികൾ ഉയർന്നാൽ മാത്രം പരിശോധിക്കാമെന്നും നൽകിയ കാർഡുകൾ റദ്ദാക്കുന്നത് പ്രായോഗികമല്ലെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.