ശ്രീനഗർ: വൈഷ്ണോദേവി തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിൽ സ്ഫോടനം നടത്തിയതുൾപ്പെടെ നിരവധി സ്ഫോടനക്കേസുകളിൽ പങ്കാളിയായ ലഷ്കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ. റിയാസി സ്വദേശിയായ ആരിഫ് ആണ് പിടിയിലായത്.
ഇയാൾ നേരത്തെ സർക്കാർ സ്കൂളിൽ അധ്യാപകനായിരുന്നു. ഇയാളുടെ പക്കൽ നിന്നും പെർഫ്യൂം ബോട്ടിലിനുള്ളിൽ ഘടിപ്പിച്ച നിലയിൽ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) കണ്ടെടുത്തു. കേന്ദ്ര ഭരണപ്രദേശത്ത് നിന്നും ഇത്തരമൊരു ബോംബ് കണ്ടെത്തുന്നത് ഇതാദ്യമാണെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരരുടെ നിർദേശപ്രകാരമാണ് ആരിഫ് പ്രവർത്തിക്കുന്നത്. വൈഷ്ണോദേവി തീർഥാടകർ സഞ്ചരിച്ച ബസിൽ സ്ഫോടനമുണ്ടായി നാല് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തനിക്ക് പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചു.
2022 ഫെബ്രുവരിയിൽ ജമ്മുവിലെ ശാസ്ത്രി നഗർ പ്രദേശത്ത് നടന്ന ഐഇഡി സ്ഫോടനത്തിലെയും ജനുവരി 21 ന് നർവാളിൽ ഒമ്പത് പേർക്ക് പരിക്കേറ്റ ഇരട്ട സ്ഫോടനത്തിലെയും തനിക്കുള്ള പങ്കിനെക്കുറിച്ചും ആരിഫ് കുറ്റസമ്മതം നടത്തി.