തൊടുപുഴ: സാമ്പത്തിക ബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ ഒരാൾ മരിച്ചു. തൊടുപുഴ ചിറ്റൂരില്‍ മണക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കല്‍ ആന്റണി ആഗസ്തിയുടെ (ജോണി) ഭാര്യ ജെസി (56) ആണ് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് മരിച്ചത്. ജെസിയുടെ ഭര്‍ത്താവ് ആന്റണി (62), മകള്‍ സില്‍ന (20) എന്നിവരും വിഷം ഉള്ളില്‍ച്ചെന്ന് ഇതേ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ആന്റണിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ കുടുംബത്തോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. ഇവര്‍ കുടുംബമായി അടിമാലി ആനച്ചാലില്‍ ആയിരുന്നു താമസം. പിന്നീടാണ് തൊടുപുഴയിലേക്ക് വന്നത്. ആന്റണിയുടെ മൂത്ത മകന്‍ സിബിന്‍ മംഗലാപുരത്ത് ജോലി ചെയ്യുകയാണ്.

ആന്റണിക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെന്നാണ് വിവരം. 10 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ തൊടുപുഴ നഗരത്തില്‍ ബേക്കറി നടത്തുകയാണ്. പലരില്‍ നിന്നായി കടം വാങ്ങിയിരുന്നു. വീടിന്റെയും കടയുടെയും വാടകയും കുടിശികയുണ്ട്. ഇത്തരത്തില്‍ പണം കൊടുക്കാനുള്ളവര്‍ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ അവശനിലയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍ ബക്കളം പാറയ്ക്കല്‍ പരേതനായ ആന്റണിയുടെയും ഫിലോമിനയുടെയും മകളാണ് ജെസ്സി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ബുധനാഴ്‌ച പകല്‍ ചിറ്റൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ നടക്കും.