തിരുവനന്തപുരം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സർക്കാർ ആരെയും നിർബന്ധിച്ച് പുറത്താക്കിയതല്ലെന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ശങ്കർ മോഹനെതിരേ വിദ്യാർഥികൾ സമരം തുടങ്ങിയതു മുതൽ പ്രശ്നം വസ്തുനിഷ്ഠമായി പഠിക്കുന്നതിനായി ഉന്നതരടങ്ങിയ സമിതിയെ നിയോഗിക്കുകയാണ് ചെയ്തത്.
എന്നാൽ കമ്മീഷൻ തെളിവ് എടുക്കുന്ന സന്ദർഭത്തിൽ അതിനോട് സഹകരിക്കാൻ ഡയറക്ടറായിരുന്ന ശങ്കർ മോഹൻ തയാറായില്ലെന്നും മന്ത്രി പറഞ്ഞു. പിന്നീട് അടൂർ ഗോപാലകൃഷണന്റെ കൂടി അഭിപ്രായപ്രകാരം നിയോഗിച്ചതാണ് രണ്ടാമത്തെ കമ്മീഷൻ. ഭരണ രംഗത്തും വിദ്യാഭ്യാസ രംഗത്തും അനുഭവസന്പത്തുള്ള സമൂഹം അംഗീകരിക്കുന്ന ഭരണാധികാരികളായി പ്രവർത്തിച്ച രണ്ടു പേരെയാണ് ചുമതലപ്പെടുത്തിയത്.
രണ്ടാമത്തെ കമ്മീഷൻ ശങ്കർ മോഹനുമായി സംസാരിച്ച് റിപ്പോർട്ടുകൾ സമർപ്പിച്ചു. റിപ്പോർട്ട് ലഭിച്ചെങ്കിലും സർക്കാർ നടപടി സ്വീകരിക്കുകയോ ആരെയെങ്കിലും നീക്കുകയോ ചെയ്തിട്ടില്ല. കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ മനസിലാക്കിവരുന്പോഴേക്കും ശങ്കർ മോഹൻ ഡയറക്ടർ സ്ഥാനം രാജിവക്കുകയായിരുന്നു.
അല്ലാതെ സർക്കാർ ആരെയും നിർബന്ധിച്ച് പുറത്താക്കിയതല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തുനിന്ന് അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.