ബീജിംഗ്: 6 പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായി ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തിയതോടെ കൂടുതൽ ഇളവുകളുമായി ചൈന. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചാവുനിലാണ് ആദ്യ പടിയായി കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. പ്രവിശ്യയിലെ അവിവാഹിതരായവർക്കും കുട്ടികളുണ്ടാവുന്നതിന് നിയമപരമായ അവകാശങ്ങൾ നൽകി. വിവാഹിതരായ ദമ്പതികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ അവിവാഹിതരാവർക്കും ലഭിക്കും.

നിയമം പ്രാബല്യത്തിൽ വരുന്നതോടെ വിവാഹിതരാകാതെ തന്നെ കുട്ടികളെ പ്രസവിക്കാനും വളർത്താനും സാധിക്കും. 2019ലെ നിയമപ്രകാരം വിവാഹിതരായവർക്ക് മാത്രമെ കുട്ടികൾക്ക് ജന്മം നൽകി വളർത്താൻ നിയമപരമായ അവകാശമുണ്ടായിരുന്നുള്ളു. വിവാഹ നിരക്കിലും ജനന നിരക്കിലും രാജ്യത്ത് വലിയ രീതിയിൽ ഇടിവുണ്ടാകുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നത്.

ആശുപത്രി ചെലവുകൾക്കായുള്ള മെറ്റേർണിറ്റി ഇൻഷുറൻസ്, പ്രസവാവധി കാലയളവിലും സ്ത്രീകൾക്ക് ശമ്പളം തുടങ്ങിയ ആനുകൂല്യങ്ങൾ വിവാഹിതരായ സ്ത്രീകൾക്ക് ലഭിച്ചിരുന്നു. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന അവിവാഹിതർക്കും ഇനി ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. രാജ്യത്തെ ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കാൻ 1980കളിൽ ചൈനീസ് സർക്കാർ ഒറ്റകുട്ടി നയം നടപ്പിലാക്കിയിരുന്നു. എന്നാൽ 2021ൽ ചൈനീസ് സർക്കാർ ഈ നിയമത്തിൽ ഇളവ് അനുവദിച്ചിരുന്നു. കർശന നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടും ജനസംഖ്യയിൽ കാര്യമായ മുന്നേറ്റം ഉണ്ടാകാത്തതോടെയാണ് കൂടുതൽ ഇളവുകൾ അനുവദിക്കുന്നത്. നിലവിൽ 142 കോടിയാണ് രാജ്യത്തെ ജനസംഖ്യ. 2040 ആകുമ്പോഴേയ്ക്കും ചൈനീസ് ജനസംഖ്യയുടെ വലിയൊരു ശതമാനവും 60 വയസിന് മുകളിലുള്ളവരാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 1976ന് ശേഷം ആദ്യമായാണ് മരണ നിരക്ക് ജനനനിരക്കിനെ മറികടന്നത്. 2021ൽ 3 കുട്ടികൾ വരെ ആകാമെന്ന് നിയമം ഭേദഗതി ചെയ്തിരുന്നു. രാജ്യത്തെ യുവാക്കളുടെ എണ്ണം കുറയുന്നത് സാമ്പത്തികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.