ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കിടന്ന നടി മോളി കണ്ണമാലിയെ താരസംഘടനയായ ‘അമ്മ’ പോലും സഹായിച്ചിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. മോളി കണ്ണമാലിയുടെ നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ചും താരങ്ങളില്‍ നിന്നുമുണ്ടായ സമീപനത്തെ ക്കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് നടിയുടെ മകന്‍ ഇപ്പോള്‍.

അസിസ്റ്റന്റ് ഡയറക്ടര്‍ ജോയ് മാത്യു സാര്‍ കാരണമാണ് വിഷയം പോസ്റ്റ് ചെയ്യുന്നത്. അതുവരെ കുറച്ച് പേര്‍ സഹായിച്ചു. അതു വഴി ബിഗ് ബോസ് താരം ദിയ സനയിലേക്കും അവര്‍ വഴി ഫിറോസ് സാറിലേക്കുമെത്തി. അദ്ദേഹം രണ്ട് ലക്ഷം രൂപ തന്നു. സിനിമാ ഫീല്‍ഡില്‍ നിന്നും നടന്മാരായ ബാലയും പ്രേം കുമാറും സഹായിച്ചു.

ബാക്കിയാരും സഹായിക്കാന്‍ വന്നിട്ടില്ല. പ്രേക്ഷകര്‍ വലിയ പിന്തുണയായിരുന്നു. അവരുടെ സഹകരണത്താലാണ് അമ്മച്ചി ഇന്നത്തെ നിലയിലേക്ക് എത്തുന്നത് തന്നെ. ബാല സാറിനെ വിളിച്ചപ്പോള്‍ പത്ത് മിനുറ്റിനുള്ളില്‍ വരാന്‍ പറഞ്ഞു. ചെന്നപ്പോള്‍ പതിമൂവായിരം രൂപയുടെ ചെക്ക് തന്നു. പ്രേം കുമാര്‍ സാറും സഹായിച്ചു.

ഒന്നര ലക്ഷത്തോളം നാട്ടുകാര്‍ മാത്രം പിരിച്ച് തന്നിട്ടുണ്ട്. മമ്മൂട്ടി സഹായിച്ചുവെന്ന് അമ്മച്ചി എല്ലായിടത്തും പറഞ്ഞതാണ്. പത്തോ പതിനഞ്ചോ ലക്ഷം തന്നുവെന്നാണ് പ്രേക്ഷകര്‍ കരുതിയിരുന്നത്. സത്യത്തില്‍ അമ്പതിനായിരം രൂപയാണ് തങ്ങള്‍ക്ക് കിട്ടിയത്. മമ്മൂട്ടി പൈസ തന്നിട്ടുണ്ടല്ലോ എന്ന് പറഞ്ഞ് സഹായിക്കാന്‍ വന്നവര്‍ പോലും സഹായിക്കാതെ പോയിട്ടുണ്ട്.

പക്ഷെ അതിന്റെ സത്യാവസ്ഥ പിന്നീട് എല്ലാവരോടും പറഞ്ഞു. അന്നും തങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയാണ് ചിലവ് വന്നത്. തങ്ങള്‍ മക്കള്‍ രണ്ടു പേരും തന്നെയാണ് കഷ്ടപ്പെട്ട് ആ പണമുണ്ടാക്കിയത്. ഈ ഘട്ടത്തില്‍ തങ്ങളെ ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട് എന്നാണ് വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.