പ്രവാസി വ്യവസായിയില്‍ നിന്നും മരുമകന്‍ 108 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണ ചുമതല ഡി.ഐ.ജിക്ക് കൈമാറി.  പരാതിക്കാരന്‍ മുഖ്യമന്തിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആലുവ സ്വദേശിയും ദുബായില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ ലാഹിര്‍ ഹസ്സനാണ് തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. തുടര്‍ന്നാണ് എറണാകുളം റെയിഞ്ച് ഡി.ഐ.ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്താന്‍ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.

മരുമകനായ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഹാഫിസ് തന്നെയും കുടുംബത്തെയും ചതിച്ചെന്നും, മഹാരാഷ്ട്ര മന്ത്രിയുടെ കമ്പനിയുടേത് ഉള്‍പ്പെടെ, വ്യാജ രേഖകള്‍ ഉണ്ടാക്കി 108 കോടി തട്ടിയെടുത്തു എന്നും ചൂണ്ടിക്കാട്ടി എറണാകുളം ആലുവ പൊലീസ് സ്റ്റേഷനില്‍ ലാഹിര്‍ ഹസ്സന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മരുമകന്‍ മുഹമ്മദ് ഹാഫിസ്, എറണാകുളം സ്വദേശി അക്ഷയ് തുടങ്ങി 4 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുക്കാനോ വ്യാജ ഡോക്യമെന്റുകള്‍ നിര്‍മ്മിച്ച സീലുകള്‍ പിടിച്ചെടുക്കാനോ പൊലീസ് തയ്യാറായിരുന്നില്ല. മുഹമ്മദ് ഹാഫിസിന്റെ കൈവശമുള്ള ലാഹിര്‍ ഹസ്സന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നര കോടി രൂപയുടെ വാഹനം പോലും പൊലീസ് കണ്ടെത്തിയിരുന്നില്ല.

മാത്രമല്ല, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം ഗോവയില്‍ ഉണ്ടായിരുന്ന മുഹമ്മദ് ഹാഫിസിനെ അറിയിച്ച് ട്രാന്‍സിറ്റ് ബെയിലിനുള്ള അവസരം ഉണ്ടാക്കിയതും അന്വേഷണ സംഘമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യം മനസിലാക്കിയ ലാഹിര്‍ ഹസ്സന്‍ എ.ഡി.ജി.പിക്കു പരാതി നല്‍കുകയും തുടര്‍ന്ന് അന്വേഷണം ആലുവ ഡി.വൈ.എസ്.പിയില്‍ നിന്നും മാറ്റി ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറുകയാണ് ഉണ്ടായത്.

എന്നാല്‍ ഈ അന്വേഷണവും മന്ദഗതിയിലാണ്. ഇതിനു പ്രധാന കാരണം പ്രതികള്‍ക്കുള്ള ഉന്നത സ്വാധീനമാണെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ലാഹിര്‍ ഹസ്സന്‍ ആരോപിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഡി.ഐ.ജിക്ക് ഇപ്പോഅന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. ലാഹിര്‍ ഹസ്സന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നര കോടി വിലവരുന്ന റെയ്ഞ്ച റോവര്‍ വാഹനം ഇപ്പോഴും പ്രതിയാണ് ഉപയോഗിക്കുന്നത്. ഈ വാഹനം ഉപയോഗിച്ച് പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടത്താന്‍ സാധ്യത ഉണ്ടെന്ന കാര്യം പൊലീസിനോട് പറഞ്ഞിട്ടു പോലും ഒരു നടപടിയും ഉണ്ടാവാത്തത് ഉന്നത ഇടപെടല്‍ മൂലമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഞ്ച് വര്‍ഷം മുന്‍പായിരുന്നു കാസര്‍കോഡ് സ്വദേശിയായ മുഹമ്മദ് ഹാഫിസുമായി പ്രവാസി വ്യവസായി അബ്ദുള്‍ ലാഹിര്‍ ഹസന്റെ മകള്‍ ഹാജിറയുടെ വിവാഹം. ഇതിനു പിന്നാലെയായിരുന്നു തട്ടിപ്പുകളുടെ ഘോഷയാത്ര. തന്റെ കമ്പനിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാന്‍ നാല് കോടി രൂപ വാങ്ങിയായിരുന്നു തട്ടിപ്പിന്റെ തുടക്കം.

പിന്നീട് ഹാഫിസ് പല പദ്ധതികളും മറ്റും പറഞ്ഞ് നാല് വര്‍ഷത്തിനുള്ളില്‍ 108 കോടി ഭാര്യാ പിതാവില്‍ നിന്നും തട്ടിയെടുത്തതായാണ് കേസ്. എന്‍.ആര്‍.ഐ അക്കൗണ്ട് വഴി നല്‍കിയ മുഴുവന്‍ പണമിടപാടിന്റെയും രേഖകള്‍ ഇതിനകം തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ പരാക്കാരനായ പ്രവാസി നല്‍കിയിട്ടുണ്ട്. ഹാഫിസുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ നിലവില്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഈ കുടുംബം. ഹാഫിസും അദ്ദേഹത്തിന്റെ മാതാപിതാക്കളും പാര്‍ട്ട്ണര്‍മാരായ കമ്പനിയിലേക്കും, ലാഹിര്‍ ഹസ്സനില്‍ നിന്നും തട്ടിയെടുത്ത പണം എത്തിയതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

ബെംഗളൂരുവില്‍ ബ്രിഗേഡ് റോഡില്‍ കെട്ടിടം വാങ്ങാന്‍ പണം വാങ്ങിയ ശേഷം വ്യാജരഖകള്‍ നല്‍കിയായിരുന്നു രണ്ടാമത്തെ തട്ടിപ്പ്. രാജ്യാന്തര ഫുട്ട്വെയര്‍ ബ്രാന്‍ഡിന്റെ ഷോറൂം തുടങ്ങാനും കിഡ്‌സ് വെയര്‍ ശൃംഖലയുടെ പേരിലും നൂറു കോടിയിലേറെ രൂപ തട്ടിയെടുത്തു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരില്‍ തട്ടിയത് 35 ലക്ഷം രൂപ.