കാൻബറ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ടെന്നീസ് ടൂർണമെന്റിൽ കിരീടം സ്വന്തമാക്കി ബെലറൂസിയൻ താരം അരീന സെബലെങ്ക. വിമ്പിൾഡൺ ചാമ്പ്യനും കസാക്കിസ്ഥാൻ താരവുമായ എലീന റൈബാക്കിനയെ പരാജയപ്പെടുത്തിയാണ് മെൽബണിൽ നടന്ന ടൂർണമെന്റിൽ അരീന ചരിത്രനേട്ടം കുറിച്ചത്.
സെമിയിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ പോളിഷ് താരം മാഗ്ദ ലിനെറ്റിനെ 7-6,6-2ന് കീഴടക്കിയാണ് സബലെങ്ക ഫൈനലിലെത്തിയത്. വെറ്റ്റൻ താരം വിക്ടോറിയ അസരങ്കയ്ക്ക് സെമിയിൽ മടക്കടിക്കറ്റ് നൽകിയാണ് (7-6,6-3) റൈബാക്കിന കലാശപ്പോരിനെത്തിയത്. 4-6,6-3,6-4 എന്ന സ്‌കോറിനാണ് അരീന തന്റെ ആദ്യ ഗ്രാൻഡ്‌സ്ളാം കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് നഷ്ടമായതിന് ശേഷം തിരിച്ചടിച്ചാണ് താരം വിജയമുറപ്പിച്ചത്. 24കാരിയായ അരീനയുടെ ആദ്യ പ്രധാന ഫൈനൽ കൂടിയായിരുന്നു ഇന്ന് നടന്നത്. ഗ്രാൻഡ്‌സ്ളാം നേടിയതോടെ ലോകറാങ്കിൽ രണ്ടാം സ്ഥാനത്തേയ്ക്ക് അരീന ഉയർത്തപ്പെടും.
നാളെയാണ് ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിംൾസ് ഫൈനൽസ് നടക്കുന്നത്. പത്താം ഓപ്പൺ തേടി സെർബ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ചും കന്നി ഗ്രാൻസ്ലാം ലക്ഷ്യമിട്ട് ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസുമാണ് ഏറ്റുമുട്ടുന്നത്. ഇന്നലെ നടന്ന സെമിയിൽ ജോക്കോവിച്ച് ടോമി പോളിനേയും (7-5,6-1,6-2), സിറ്റ്സിപാസ് കരേൻ ഖാച്നോവിനേയും (7-6,6-4,6-7,6-3) കീഴടക്കിയാണ് ഫൈനൽ ഉറപ്പിച്ചത്.