ഗുജറാത്തില്‍ കലാപകാലത്ത് ദെലോള്‍ ഗ്രാമത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എല്ലാ പ്രതികളെ വെറുതെവിട്ട് കോടതി. ഹാലോളിലെ അഡീഷണല്‍ ജില്ലാ കോടതിയാണ് കേസിലെ 22 പ്രതികളെയും കുറ്റവിമുക്തരാക്കിയത്. കുറ്റപത്രത്തില്‍ ആകെ 22 പേരുടെ പേരുകള്‍ ഉണ്ടായിരുന്നു. അതില്‍ എട്ട് പേര്‍ മരിച്ചു. ബാക്കി 14 പേരെയാണ് ചൊവ്വാഴ്ച കുറ്റവിമുക്തരാക്കിയത്.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ദെലോള്‍ ഗ്രാമത്തില്‍ ആള്‍ക്കൂട്ടം ആറ് പേരെ കൊലപ്പെടുത്തിയിരുന്നു. പ്രതികളെ പിടികൂടി 18 വര്‍ഷത്തിന് ശേഷമാണ് കോടതി വിധി വന്നത്. പ്രതികള്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയതിന്റെ കാരണം വ്യക്തമല്ല. 

ഗുജറാത്ത് കലാപം

2002 ഫെബ്രുവരി 27 ന് ഗുജറാത്തിലെ ഗോധ്രയില്‍ വെച്ച് അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസിന്റെ കോച്ച് കത്തി 58 പേര്‍ മരിച്ചു. ഇത് സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള കലാപത്തിന് കാരണമായി. സൈന്യത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും ഉള്‍പ്പെടെ 1,044 പേര്‍ കൊല്ലപ്പെട്ട ഇന്ത്യയിലെ ഏറ്റവും മോശമായ വര്‍ഗീയ കലാപങ്ങളിലൊന്നാണിത്. കലാപത്തിന്റെ മറവില്‍ ബലാത്സംഗങ്ങളും കൊള്ളയും സ്വത്തുക്കള്‍ നശിപ്പിക്കലും വീടുകളും കടകളും കത്തിക്കുകയും ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അവരില്‍ പലര്‍ക്കും സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ കഴിയാതെ പുതിയ സ്ഥലങ്ങളില്‍ താമസമാക്കേണ്ടി വന്നു.