കോലഞ്ചേരി: മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീർ (38) നെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.  പെൺകുട്ടി കരഞ്ഞ് കൊണ്ട് ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസിൽ നൽകിയ പരാതിയിൽ ഇയാളെ വാഴക്കുളത്തു നിന്നും പിടികൂടുകയായിരുന്നു. 

ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം ഉണ്ടാക്കലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിർത്തി. തുടർന്ന് ജോത്സ്യവും മന്ത്രവാദവുമായി വരികയായിരുന്നു. 4  വർഷമായി കടമറ്റം നമ്പ്യാരുപടിയിൽ ജോതിഷ കേന്ദ്രം നടത്തുകയായിരുന്നു.  പൊലീസ് ഇടപെട്ട് ഒരു പ്രാവശ്യം ഇയാളുടെ കേന്ദ്രം അടപ്പിച്ചതാണ്. നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായാണ് സൂചന.