ബെംഗളൂരു: ബെംഗളൂരുവില്‍ വ്യാജ രേഖകള്‍ ചമച്ച് അനധികൃതമായി താമസിച്ച പാക് പെണ്‍കുട്ടി അറസ്റ്റില്‍. 19കാരിയായ ഇഖ്‌റ ജീവനിയാണ് പിടിയിലായത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് സ്വദേശിനിയാണ് പെണ്‍കുട്ടി. ഇവരുടെ ഭര്‍ത്താവെന്ന് സംശയിക്കുന്ന യുപി സ്വദേശിയായ യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 25കാരനായ  മുലായം സിംഗ് യാദവാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 

ലൂഡോ ഗെയിമിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാവുകയായിരുന്നു. ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു മുലായം സിംഗ് യാദവ്. ബെല്ലന്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലേബര്‍ ക്വാര്‍ട്ടേഴ്സിലാണ് ഇരുവരും താമസിച്ചിരുന്നത്. പിടിയിലായ പെണ്‍കുട്ടിയെ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസിന് (FRRO) കൈമാറി. 

കഴിഞ്ഞ വര്‍ഷമാണ് യുപി സ്വദേശി ഇഖ്‌റയെ ലൂഡോ ഗെയിം ആപ്പിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടതോടെ പെണ്‍കുട്ടിയെ നേപ്പാളില്‍ കാഠ്മണ്ഡുവിലൂടെ ഇയാള്‍ ഇന്ത്യയിലെത്തിക്കുകയായിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു യുവാവ് ഇഖ്‌റയെ ഇന്ത്യയിലെത്തിച്ചതെന്നും വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു.