ഗസിയാബാദ്: ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ 13 കാരന്‍ ആറു വയസ്സുകാരിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. പെണ്‍കുട്ടി രക്തം വാര്‍ന്നു കിടക്കുമ്പോള്‍ തൊട്ടടുത്തുള്ള കുഴല്‍ക്കിണറില്‍ കൈകള്‍ കഴുകിയ ശേഷം വസ്ത്രം മാറി ആണ്‍കുട്ടി സ്‌കൂളിലേക്ക് പോയി.

മോഡിനഗര്‍ ഗ്രാമത്തില്‍ മറ്റു കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കെ ശനിയാഴ്ച രാവിലെ പെണ്‍കുട്ടിയെ കാണാതായിരുന്നു. മുറിവുകളോടെ വീടിന്റെ പുറകിലെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. മാതാപിതാക്കള്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു.

വീടിന്റെ പുറകില്‍ ഒരു പെണ്‍കുട്ടി ചോരയില്‍ കുളിച്ചു കിടക്കുന്നതായി ഗ്രാമത്തിലുള്ള മറ്റൊരാള്‍ പറഞ്ഞാണ് തങ്ങള്‍ അറിഞ്ഞതെന്നും പെട്ടെന്നു തന്നെ ആശുപത്രിയില്‍ എത്തിച്ച് അത്യാഹിത വാര്‍ഡില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ തലയുംമുഖവും കൂര്‍ത്തിരിക്കുന്ന എന്തോ വസ്തുകൊണ്ട് തകര്‍ത്ത നലിയലായിരുന്നെന്നും അത് ഇഷ്ടികയോ കല്ലോ ആയിരിക്കാമെന്നും റൂറല്‍ ഡിസിപി രവികുമാര്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ പെണ്‍കുട്ടിക്കൊപ്പം അയല്‍ക്കാരായ ഏതാനും കുട്ടികളും കളിക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി കാണാതായപ്പോള്‍ വീട്ടിലേക്ക് തിരിച്ചു പോയിരിക്കാമെന്നാണെന്ന് തങ്ങള്‍ കരുതിയതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. പിന്നീട് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അജ്ഞാതന്‍ എന്ന കാണിച്ച് കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു. കേസില്‍ ഏഴു ചെറിയ ഗ്രൂപ്പായി പോലീസ് അന്വേഷണം നടത്തി.

മൂന്നാമത്തെ ടീം സംഭവ സ്ഥലത്തു നിന്നും തെളിവ് ശേഖരിച്ചു. രണ്ടാമത്തെ ടീം സ്ഥലത്തെ സി.സി.ടി.വി. ഫൂട്ടേജുകള്‍ പരിശോധിച്ചു. മൂന്നാമത്തെ ടീം പെണ്‍കുട്ടിയുടെ സ്‌കൂളിലെ ടീച്ചര്‍മാരും കുട്ടികളുമായി സംസാരിച്ചപ്പോള്‍ നാലാമത്തെ ടീം മാതാപിതാക്കളെയും അഞ്ചാമത്തെ ടീം ഗ്രാമത്തിലെ മറ്റു കുട്ടികളെയും ചോദ്യം ചെയ്തു. ആറാമത്തെ ടീം പോലീസ് നായയുമായി പ്രദേശം അരിച്ചുപെറുക്കിയപ്പോള്‍ ഏഴാമത്തെ ടീം സംശയിക്കപ്പെടുന്നവരുടെ പട്ടികയും തയ്യാറാക്കി.

രാവിലെ 10 മണിയോടെയാണ് പെണ്‍കുട്ടി കളിക്കാന്‍ പോയതെന്നും ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുളിപ്പിക്കാനായി മാതാവ് കുട്ടിയെ വന്ന് നോക്കുകയും ചെയ്തു. എന്നാല്‍ എല്ലായിടത്തും നോക്കിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. കുറച്ചുകഴിഞ്ഞ് ഒരു അയല്‍ക്കാരന്‍ വന്ന് കുഞ്ഞ് ചോരയൊലിപ്പിച്ച് വീടിന്റെ പുറകു വശത്ത് കിടക്കുന്നതായി കണ്ടെന്ന് പറഞ്ഞ് ഓടി വരികയായിരുന്നു.

ചോദ്യം ചെയ്യലിനിടയില്‍ ഒരു ആണ്‍കുട്ടി കുഴല്‍ക്കിണറ്റില്‍ കൈ കഴുകുന്നതായി കണ്ടെന്ന ഒരാളുടെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. പെണ്‍കുട്ടിയെ കാണാതായ സമയത്ത് അവിടെയുണ്ടായിരുന്ന മുഴുവന്‍ കുട്ടികളെയും ചോദ്യം ചെയ്തിരുന്നു.

കൈ കഴുകിയെന്ന് പറയപ്പെട്ട കുട്ടിയെയും ചോദ്യം ചെയ്തു. രണ്ടു മൂന്ന് തവണ ചോദ്യം ചെയ്തപ്പോള്‍ കുട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് കുറ്റം ഏറ്റുപറഞ്ഞു. താന്‍ പെണ്‍കുട്ടിയെ കുറ്റിക്കാടിനിടയിലേക്ക് വലിച്ചുകൊണ്ടു വന്നെന്നും ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി തടഞ്ഞെന്നും ഈ സമയത്ത് ഇഷ്ടിക കൊണ്ട് തലയ്ക്കിടിച്ചെന്നും പയ്യന്‍ പോലീസിനോട് പറഞ്ഞു.