കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി. വിദ്യാർഥികളുമായി ഉന്നത വിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം ഒത്തുതീർപ്പായതായി അറിയിച്ചത്. വിദ്യാർഥികളുടെ ആവശ്യങ്ങളിൽ അനുഭാവപൂവം തീരുമാനമുണ്ടാകുമെന്നും പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.

ജാതി വിവേചനം കാണിക്കുന്നതായി​ ആരോപണമുയർന്ന കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ശങ്കർ മോഹൻ കഴിഞ്ഞ ദിവസം രാജി​വെച്ചിരുന്നു. ശങ്കർ മോഹന്റെ രാജി ആവശ്യപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ 50 ദിവസമായി സമരം നടത്തിവരികയായിരുന്നു​. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ നികത്തുമെന്നും പുതിയ ഡയറക്ടറെ നിയമിക്കാന്‍ സെര്‍ച്ച് കമ്മിറ്റിയെ നിയമിച്ചെന്നും മന്ത്രി അറിയിച്ചു.ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്ന് വിദ്യാര്‍ഥികളും അറിയിച്ചു.

ഡയറക്ടർ നേരത്തേ രാജിവച്ചെങ്കിലും സമരത്തിൽ നിന്ന് വിദ്യാർഥികൾ പിന്മാറിയിരുന്നില്ല. തങ്ങൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ കൂടി പരിഹരിച്ചു നൽകാതെ സമരം അവസാനിപ്പിക്കേണ്ട എന്നായിരുന്നു തീരുമാനം. ഇന്നലെ ക്യാമ്പസിൽ ചേർന്ന ജനറൽബോഡി യോഗത്തിലും ഈ തീരുമാനം തന്നെയാണ് ഉണ്ടായത്. ഇതേതുടർന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി വിദ്യാർഥികളെ ചർച്ചയ്ക്ക് വിളിച്ചത്.

ഡയറക്ടറെ മാറ്റുന്നതടക്കം 15 ആവശ്യങ്ങളാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് ആവശ്യവും വിദ്യാർഥികൾ ഉന്നയിച്ചിരുന്നു. ശങ്കർ മോഹനും കൂട്ടരും ജാതി വിവേചനം നടന്നിട്ടില്ല എന്ന് വാദിക്കുന്ന സാഹചര്യത്തിലായിരുന്നു ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കപ്പെട്ടതായി വിദ്യാര്‍ഥികള്‍ അറിയിച്ചു. ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കുംവരെ സമരം തുടരുമെന്നായിരുന്നു നേരത്തെ വിദ്യാർഥികൾ അറിയിച്ചിരുന്നത്.

വിദ്യാര്‍ഥികളുമായി ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണകളിവയാണ്:


ഡയറക്ടറെ നിയമിക്കുന്നതിന് സേർച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. നിയമനനടപടികൾ ത്വരിതപ്പെടുത്തും. ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ നികത്താൻ നടപടിയെടുക്കും. അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നതിനു മുമ്പു തന്നെ സംവരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ പ്രോസ്പെക്ടസിൽ വ്യക്തമാക്കും.
ഡയറക്ടറുടെ വസതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി തീർത്തും ശരിയല്ല. അത്തരം പ്രവണതകൾ ആവർത്തിക്കില്ല എന്ന് ഉറപ്പാക്കും. വിദ്യാർത്ഥികൾക്കിടയിൽ സ്വാഭാവികമായുണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും യഥാസമയം പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം എന്ന നിലയിൽ വിദ്യാർഥി ക്ഷേമസമിതി രൂപവൽകരിക്കും. ഈ സമിതിയുടെ ചെയർമാൻ സ്വീകാര്യതയുള്ള ഒരു സീനിയർ ഫാക്കൽറ്റി അംഗമായിരിക്കും.
പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗത്തിലും മറ്റ് അരികുവത്‌കൃത വിഭാഗങ്ങളിലും പെട്ട വിദ്യാർഥികളുടെയും ജീവനക്കാരുടെയും പരാതികൾ യഥാസമയം പരിശോധിച്ച് പരിഹരിക്കാനും, ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസ്സം നീക്കാനും, സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി രൂപവൽകരിക്കും.
അക്കാദമിക് പരാതികൾ പഠിക്കാൻ വിദഗ്ധസമിതി രൂപവൽകരിക്കും കോഴ്സിന്റെ ദൈർഘ്യം ചുരുക്കിയതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ അക്കാദമിക് വിഷയങ്ങളിൽ വിദഗ്ധരായവരുടെ സമിതി വരും.
കോഴ്സ് ഫീസ് സംബന്ധിച്ച വിഷയവും, വർക് ഷോപ്പുകൾ, പ്രൊജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയിൽ ഏർപ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ചു വിദ്യാർഥികൾക്കുള്ള പരാതികളും കമ്മിറ്റി പരിശോധിക്കും. ഡിപ്ലോമകൾ സമയബന്ധിതമായി നൽകാൻ നടപടി സ്വീകരിക്കും; ഇതിനകം പഠനം പൂർത്തിയാക്കിയവർക്കെല്ലാം മാർച്ച് 31 ന് മുമ്പ് ഡിപ്ലോമകൾ നൽകും. പ്രധാന അധികാരസമിതികളിൽ വിദ്യാർഥിപ്രാതിനിധ്യം കൊണ്ടുവരും. വിദ്യാർഥികൾ കോടതിയെ സമീപിച്ചിട്ടുള്ള വിഷയങ്ങളിൽ കേസുകൾ രമ്യമായി പരിഹരിക്കാൻ സംവിധാനമൊരുക്കും. നിർവാഹകസമിതി യോഗങ്ങൾ കൃത്യമായി ചേരുന്നുണ്ടെന്ന് ഉറപ്പാക്കും. കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും ബൈലോയിലെയും ബോണ്ടിലെയും വിദ്യാർഥികൾ പ്രശ്നങ്ങൾ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കും.