സംസ്ഥാനത്തെ നഴ്‌സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. മൂന്നു മാസത്തിനകം വേതനം പുനപരിശോധിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്‌സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. 

2018ലാണ് സംസ്ഥാന സർക്കാർ നഴ്‌സുമാരുടെ വേതനം പരിഷ്‌കരിച്ചത്. വേതന വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമരം നടത്തുന്നുണ്ട്.  പ്രതിദിന വേതനം 1500 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ഇവർ പ്രധാനമായും ആവശ്യപ്പെടുന്നത്. 

ഇതിന് പുറമെ, കോൺട്രാക്‌ട് നിയമനങ്ങൾ നിർത്തലാക്കുക, ഇടക്കാലാശ്വാസമായ 50 ശതമാനം ശമ്പള വർധനയെങ്കിലും ഉടൻ നൽകുക തുടങ്ങിയ  ആവശ്യങ്ങളും അവർ ഉന്നയിക്കുന്നു. വിഷയത്തിൽ കൊച്ചിയിൽ ലേബർ കമ്മീഷണർ നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്നായിരുന്നു തൃശ്ശൂരിൽ സൂചനാ പണിമുടക്ക് നടത്തിയത്.