റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. ജുബൈല്‍ ‘ജെംസ്’ കമ്പനി ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകനുമായ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. താമസസ്ഥലത്ത് ഉച്ചമയക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മഹേഷ് (45) കുത്തുകയായിരുന്നു. പ്രതിയായ സഹപ്രവര്‍ത്തകന്‍ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

സൗദിയിലെ വ്യവസായ നഗരമായ ജുബൈലില്‍ ഞായറാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ മഹേഷ് പ്രകോപനം ഒന്നും കൂടാതെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. പിന്നീട് മഹേഷിനെയും സ്വയം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം. കൊല നടത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചു. മഹേഷിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ആറുവര്‍ഷമായി ‘ജെംസ്’ കമ്പനയില്‍ ഗേറ്റ്മാനായി ജോലി ചെയ്തുവരികയായിരുന്നു.മുഹമ്മദലി. ഭാര്യ താഹിറ. മുഹമ്മദലിക്ക് നാലു പെണ്മക്കള്‍ ഉണ്ട്.