ഭുബനേശ്വർ: 17 അവസരങ്ങൾ, 19 ഷോട്ടുകൾ; ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ വിധി നിർണയിക്കപ്പെട്ടത് ഈ കളിക്കണക്കുകളിലാണ്. സമനിലയിൽ അവസാനിച്ച ഇന്ത്യ – ന്യൂസിലൻഡ് ക്രോസ് ഓവർ പോരാട്ടത്തിന്റെ വിധി അധികസമയവും പെനൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻ ഡെത്തിലൂടെയാണ് തീരുമാനിക്കപ്പെട്ടത്.
3-3 എന്ന നിലയിൽ നിശ്ചിത സമയത്ത് അവസാനിച്ച മത്സരം 5 -4 എന്ന സ്കോറിന് ഷൂട്ട്ഔട്ടിൽ സ്വന്തമാക്കിയ ബ്ലാക് സ്റ്റിക്സ് ക്വാർട്ടറിൽ പ്രവേശിച്ചു; ഇന്ത്യ ക്വാർട്ടർ കാണാതെ പുറത്തായി.
ഷൂട്ട്ഔട്ടിൽ ഹർമൻപ്രീത് സിംഗ്, രാജ്കുമാർ പൽ എന്നിവരിലൂടെ ഇന്ത്യയും കെയ്ൻ റസൽ, ഫിൻഡ്ലെയ് എന്നിവരിലൂടെ അതിഥികളും സ്കോർ ചെയ്തതോടെ 2 -2 എന്നതായിരുന്നു സ്കോർ ലൈൻ. അഭിഷേകും ഷംഷേർ സിംഗും ഇന്ത്യയുടെ ഷോട്ട് പാഴാക്കിയപ്പോൾ ഹെയ്ഡൻ കിവീസിനായി വല കുലുക്കി. പിന്നാലെയെത്തിയ ലെയ്ൻ ഇയാന്റെ ഷോട്ട് വെളിയിലേക്ക് പോയതോടെ സ്കോർ 2 -3 എന്ന നിലയിൽ തുടർന്നു.
ഷൂട്ട്ഔട്ടിന്റെ അവസാന ഷോട്ടിൽ സുഖ്ജിത് സിംഗ് ഇന്ത്യയുടെ ജീവൻ കാത്തു(3 – 3). അവസാന ഷോട്ടിലൂടെ ക്വാർട്ടറിൽ കടക്കാമെന്ന ബ്ലാക് സ്റ്റിക്സ് മോഹം സാം ഹിഹയുടെ ഷോട്ട് പുറത്തേക്ക് പോയതോടെ കെട്ടടങ്ങി(3 -3).
അഞ്ച് അവസരങ്ങൾക്ക് ശേഷവും സമനില തുടർന്നതോടെ മത്സരം സഡൻ ഡെത്തിലേക്ക് കടന്നു. നിക് വുഡിന്റെ ഷോട്ട് പുറത്തേക്ക് പോയതോടെ ഇന്ത്യൻ പ്രതീക്ഷകൾ സ്റ്റാർ സ്ട്രൈക്കർ ഹർമൻപ്രീതിലായി. എന്നാൽ ഷോട്ട് മിസാക്കിയ ഹർമൻ അതിഥികൾക്ക് ജീവൻ നൽകി.
ഇതിനിടെ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് പരിക്ക് മൂലം പിൻവാങ്ങേണ്ടി വന്നു. പകരമെത്തിയ യുവതാരം കൃഷാൻ പഥകിന് നേരെ ഫിൻഡ്ലെ തൊടുത്ത ഷോട്ട് വലയിലെത്തിയതോടെ സ്കോർ 3 -4 എന്ന നിലയിലായി. രാജ്കുമാർ പൽ ഗോൾ നേടി മത്സരം 4- 4 എന്ന നിലയിലെത്തിച്ചു.
അടുത്ത ഷോട്ടെടുത്ത ഹെയ്ഡൻ ഫിലിപ്സിനും സുഖ്ജീത് സിംഗിനും പിഴച്ചു. ലെയ്ൻ ഇയാന്റെ അടുത്ത ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചെങ്കിലും റീബൗണ്ട് താരം ഗോളാക്കി മാറ്റി.(4 -5). ജീവന്മരണ ഷോട്ടെടുത്ത ഷംഷേർ സിംഗിന് പിഴച്ചതോടെ കിവീസ് – ഓസ്ട്രേലിയ ക്വാർട്ടർ പോരിന് കളമൊരുങ്ങി.
വിധിയുടെ നൂൽപ്പാലത്തിലൂടെ കടക്കുന്നതിന് മുന്പ് നേടിയ 2 -0 എന്ന ലീഡ് തുലച്ചാണ് ഇന്ത്യ നിശ്ചിത സമയം സമനിലയിൽ കളി അവസാനിപ്പിച്ചത്. ലളിത് കുമാർ ഉപാധ്യായ്, സുഖ്ജീത് സിംഗ്, വരുൺ കുമാർ എന്നിവർ ഇന്ത്യക്കായി സ്കോർ ചെയ്തപ്പോൾ സാം ലെയ്ൻ, കെയ്ൻ റസൽ, ഷോൻ ഫിൻഡ്ലെ എന്നിവർ ബ്ലാക് സ്റ്റിക്സിനായി ഗോൾ നേടി.