ബെംഗളൂരു: പ്രമുഖ ഐടി കമ്പനികളിലൊന്നായ വിപ്രൊ 400 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ. പുതുതായി ജോലിക്കെടുത്തവരിൽ മോശം പ്രകടനം കാഴ്ച്ചവച്ചവരെയാണ് പിരിച്ചു വിട്ടതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 

ആവശ്യമായ പരിശീലനം നൽകിയിട്ടും പ്രകടനം മെച്ചപ്പെട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിരിച്ചു വിട്ടതെന്ന് ജീവനക്കാര്‍ക്കു നല്‍കിയ നോട്ടീസില്‍ പറയുന്നു. ട്രെയിനിങ്ങിനായി കമ്പനിക്ക് ചിലവായ 75,000 രൂപ നല്‍കാന്‍ ജീവനക്കാര്‍ ബാധ്യസ്ഥരാണെങ്കിലും അതിൽ ഇളവു നൽകുകയാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. മികച്ച നിലവാരം കാത്തുസൂക്ഷിക്കുകയെന്ന നയത്തിന്‍റെ ഭാഗമാണ് മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ പിരിച്ചുവിടുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.