ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പഠാൻ’  റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകളെ ഭീഷണിപ്പെടുത്തിയ 33 കാരൻ അറസ്റ്റിൽ. അഹമ്മദാബാദ് സൈബർ ക്രൈം പോലീസിന്റേതാണ് നടപടി. സണ്ണി ഷാ എന്ന തൗജി ആണ് അറസ്റ്റിലായിരിക്കുന്നത്. ‘പഠാൻ’ റിലീസ് ചെയ്യരുതെന്ന് തീയേറ്റർ ഉടമകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ അടുത്തിടെ അദ്ദേഹം പുറത്തുവിട്ടിരുന്നു.

പ്രതികളുടെ മൊഴികൾ വർഗീയ സംഘർഷത്തിന് കാരണമാകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുജറാത്തിലെ പല മാദ്ധ്യമങ്ങളും ഷായുടെ വീഡിയോ പ്രസ്താവന പ്രസിദ്ധീകരിച്ചു. ഏതെങ്കിലും തീയേറ്റർ ഉടമ പഠാൻ പ്രദർശിപ്പിക്കാൻ തീരുമാനിച്ചാൽ അവരുടെ തീയറ്ററുകൾ അഗ്‌നിക്കിരയാക്കുമെന്നും ഷാ വീഡിയോയിൽ ഭീഷണിപ്പെടുത്തി. 

മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളിലൂടെ അഹമ്മദാബാദ് സൈബർ പോലീസ് വീഡിയോ കണ്ടെത്തി, തുടർന്ന് ഷായെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  ഷാ വലതുപക്ഷ ഹിന്ദു സംഘടനയായ കർണി സേനയുടെ അംഗമായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് തിയേറ്റർ ഉടമകൾക്ക് ഭീഷണി ഉയർത്തുന്ന ക്ലിപ്പ് കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. പത്താൻ ജനുവരി 25 ന് റിലീസ് ചെയ്യും.