കിങ്സ്റ്റൺ: നിക്ഷേപ തട്ടിപ്പിന് ഇരയായ ജമൈക്കൻ വേഗ ഇതിഹാസം ഉസൈൻ ബോൾട്ടിന് കോടികളുടെ നഷ്ടം. കിങ്സ്റ്റണിലെ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച 12.7 മില്യൻ ഡോളർ (ഏകദേശം 97.5 കോടി രൂപ) ആണ് സൂപ്പർ താരത്തിന് നഷ്ടമായത്. 12,000 ഡോളർ മാത്രമാണ് ഇനി താരത്തിന്റെ അക്കൗണ്ടിലുള്ളതെന്ന് ബോള്‍ട്ടിന്റെ അഭിഭാഷകൻ പ്രതികരിച്ചു.

വിരമിച്ചതിനു ശേഷം ഉപയോഗിക്കാനായി മാറ്റിവച്ച തുകയാണ് നഷ്ടമായത്. കമ്പനി പണം തിരികെ നൽകിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൻ പി. ഗോർഡൻ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. നഷ്ടമായ പണം മുഴുവൻ തിരികെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022 ഒക്ടോബർ വരെ ബോൾട്ടിന്റെ അക്കൗണ്ടിൽ പണമുണ്ടായിരുന്നു.

2012ലാണ് ഉസൈൻ ബോള്‍ഡ് സ്ഥാപനത്തിൽ പണം നിക്ഷേപിക്കുന്നത്. ഒരിക്കൽ പോലും പണം പിന്‍വലിച്ചുമില്ല. സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ് ബോൾട്ടിന്റെ പണം തട്ടിയെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. ഇയാള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ ജമൈക്കൻ പൊലീസും അന്വേഷണം തുടങ്ങി. ഒളിംപിക്സിൽനിന്നു മാത്രം എട്ടു സ്വർണം നേടിയിട്ടുള്ള ഉസൈൻ ബോൾട്ട് 2017ലാണ് ട്രാക്കിനോടു വിട പറഞ്ഞത്.