ന്യൂഡൽഹി: ബിജെപിയ്ക്കും ആർഎസ്എസിനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ജയറാം രമേശ്. ബിജെപിയുടേയും ആർഎസ്എസിന്റേയും പ്രത്യയശാസ്ത്രം രാജ്യത്തെ നശിപ്പിക്കുകയാണെന്ന് ജയ്‌റാം രമേശ് പറഞ്ഞു. ജനങ്ങളെ അണിനിരത്തി ഈ ആശയങ്ങൾക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

‘ജനങ്ങളെ അണിനിരത്തി ആർഎസ്എസ്, ബിജെപി ആശയങ്ങൾക്കെതിരെ പോരാടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ‘ഹത് സേ ഹാത്ത് ജോഡോ’ പ്രചാരണം ഉടൻ തന്നെ ആരംഭിക്കും” അദ്ദേഹം പറഞ്ഞു. 

അതേസമയം ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിൽ പ്രവേശിച്ചിരിക്കുകയാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ശീതകാല മഴയെ അതിജീവിച്ച് രാഹുൽ ഗാന്ധി കത്വ ഹത്ലി മോറിൽ നിന്നാണ് യാത്ര ആരംഭിച്ചത്.

ഭാരത് ജോഡോ യാത്ര ജനുവരി 30 ന് ജമ്മു കശ്മീരിൽ സമാപിക്കുമെന്നതിനാൽ, ശ്രീനഗറിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 23 പാർട്ടികളുടെ നേതാക്കൾക്ക് കത്തെഴുതിയതായി ജയറാം രമേശ് അറിയിച്ചു.

ഭാരത് ജോഡോ യാത്രയുടെ കശ്മീർ ലെഗിൽ രാഹുൽ ഗാന്ധിയുടെ പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ച മുതിർന്ന കോൺഗ്രസ് നേതാവ്, കശ്മീരി പണ്ഡിറ്റുകൾ, ദിവസ വേതനക്കാർ, കർഷകർ എന്നിവരുടെ പ്രതിനിധികളെ ഗാന്ധി കാണുമെന്ന് പറഞ്ഞു.