ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ത്തിയ ബിബിസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. ‘അപകീര്‍ത്തികരമായ ആഖ്യാനങ്ങള്‍ക്കായി തയാറാക്കിയ പ്രചാരണ സാമഗ്രിയാണിതെന്നും പക്ഷപാതപരമായും വസ്തുനിഷ്ഠമല്ലാതെയും കൊളോണിയല്‍ മാനസികാവസ്ഥയിലും തയാറാക്കിയതാണെന്നു വ്യക്തമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത സീരീസ് ആണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന രണ്ടു ഭാഗങ്ങളുള്ള സീരീസിലാണു ഗുരുതര പരാമര്‍ശങ്ങളുള്ളത്. ആയിരത്തോളം പേര്‍ക്കു ജീവന്‍ നഷ്ടമായ 2022ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്കുണ്ടെന്നു പറയപ്പെടുന്ന പങ്കും പ്രധാനമന്ത്രിയും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും തമ്മിലുള്ള അന്തഃസംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ വിവരണത്തില്‍ സൂചിപ്പിക്കുന്നത്.

ഗുജറാത്തില്‍ നടന്ന കൂട്ടക്കൊലപാതകങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നാണ് ബിബിസി ഡോക്യുമെന്ററി പറയുന്നത്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബ്രീട്ടീഷ് രേഖകളെ ഉദ്ധരിച്ചുകൊണ്ടാണ് ചാനല്‍ ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗമാണ് ബി.ബി.സി ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്.

2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല. ഇതിലെ വിവരങ്ങളാണ് തങ്ങള്‍ പുറത്തുവിടുന്നതെന്ന് ബി.ബി.സി അവകാശപ്പെടുന്നുണ്ട്. ഡോക്യുമെന്ററിയില്‍ ബ്രിട്ടീഷ് സര്‍ക്കാറിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ പദ്ധതി തയാറാക്കിയാണ് ഗുജറാത്ത് കലാപം നടന്നതെന്ന് ബിബിസി പറയുന്നു.

ബ്രിട്ടീഷ് സര്‍ക്കാര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഇന്ത്യയിലേക്ക് അയച്ചു. ഇവര്‍ ഗുജറാത്തിലെത്തി അന്വേഷണങ്ങള്‍ നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് 2001-2006 കാലത്തെ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജാക് സ്ട്രോ ഡോക്യുമെന്ററിയില്‍ അവകാശപ്പെടുന്നുണ്ട്.