ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് നടയടച്ചു. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചയച്ചു.

ശേഷം വിഭൂതി കൊണ്ട് ഭഗവാനെ മൂടി യോഗനിദ്രയിലേക്ക് നയിച്ചു. ആറരയ്ക്കാണ് നടയടച്ചത്. ഉത്സവത്തിന് സമാപനം കുറിച്ച് ഇന്നലെ രാത്രി മാളികപ്പുറത്ത് ഗുരുതി നടന്നു.

ഭക്തര്‍ക്കുള്ള ദര്‍ശനം പൂര്‍ത്തിയാക്കി രാത്രി ഒൻപതിന് ഹരിവരാസനം പാടി ശബരീശ നട അടച്ച ശേഷമാണ് ഗുരുതി നടത്തിയത്. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജ ഉണ്ടായിരുന്നു.

മണ്ഡല -മകരവിളക്ക് കാലം അഭൂതപൂര്‍വമായ ഭക്തജനതിരക്കിനാണ് സാക്ഷ്യം വഹിച്ചത്. ഇനി കുംഭമാസ പൂജക്കായി ഫെബ്രുവരി 12ന് വൈകുന്നേരം നട തുറക്കും.