തിരുവനന്തപുരം: ചുഴലിക്കാറ്റ് അതി തീവ്ര ന്യൂനമർദ്ദം തുടങ്ങിയ കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴിലിൽ തടസ്സങ്ങൾ നേരിട്ട മത്സ്യ തൊഴിലാളികൾക്ക് ധനസഹായം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങൾക്ക്   50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ തീരുമാനിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുക. 

കഴിഞ്ഞ വർഷം ഏപ്രിൽ, മെയ്, ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളിലായി കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ 15 ഓളം തൊഴിൽ ദിനങ്ങളാണ് കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം തൊഴിലാളികൾക്ക് നഷ്ടമായത്. ഒരു തൊഴിൽ ദിനത്തിന് 200 രൂപ വീതം 3000 രൂപയാണ് ലഭിക്കുക. 1,66,756 പേർ വരുന്ന മത്സ്യ തൊഴിലാളികൾ, അനുബന്ധ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. മുൻപ് ടൌട്ടെ ചുഴലിക്കാറ്റിന്‍റെ സമയത്തും ഇത്തരത്തില്‍ 1200 രൂപ വീതം നഷ്ടപരിഹാര സഹായധനം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു.