കൊച്ചി: പ്രണയനൈരാശ്യത്തില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ച് യുവാക്കള്‍. പാലക്കാട്ടുനിന്ന് കൊച്ചിയിലെ ലുലു മാള്‍ കാണാനെത്തിയ മങ്കര സ്വദേശി ചെമ്മുക കളരിക്കല്‍ വിഷ്ണുവും (22) പത്തിരിപ്പാല പള്ളത്തുപടി സുമിന്‍ കൃഷ്ണനും (20) ആണ് കുട്ടിയുടെ രക്ഷകരായത്. പാലക്കാട്ടെ ഒരു ഹോട്ടലിലെ ജീവനക്കാരാണ് ഇരുവരും.  

ഷൊര്‍ണൂരെത്തിയപ്പോഴാണ് പതിനെട്ടുകാരി ട്രെയിനിന്റെ വാതിലിനരികില്‍ കരഞ്ഞുനില്‍ക്കുന്നത് വിഷ്ണുവിന്റെയും സുമിന്റെയും ശ്രദ്ധയില്‍പ്പെട്ടത്. കാര്യം അന്വേഷിച്ചപ്പോള്‍ ആദ്യം ഒന്നുമില്ലെന്നു പറഞ്ഞു. എന്നാല്‍, പന്തികേട് തോന്നിയ യുവാക്കള്‍ സൗമ്യമായി വീണ്ടും കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പ്രണയം തകര്‍ന്നതിന്റെ സങ്കടത്തില്‍ വീടുവിട്ട് ഇറങ്ങിയതാണെന്നു പറഞ്ഞ് പെണ്‍കുട്ടി പൊട്ടിക്കരയുകയായിരുന്നു. എറണാകുളത്തേക്കാണ് പെണ്‍കുട്ടി ടിക്കറ്റ് എടുത്തിരുന്നത്. യുവാക്കള്‍ പെണ്‍കുട്ടിയെ സമാധാനിപ്പിച്ച് ഭക്ഷണവും വാങ്ങിനല്‍കി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ മൂവരും ലുലു മാളിലെത്തുകയും പെണ്‍കുട്ടിയുടെ ഫോണ്‍ വാങ്ങി അമ്മയെ വിളിക്കുകയും ചെയ്തു. ഈ സമയം അച്ഛനും അമ്മയും പരാതുയുമായി പാലക്കാട് പൊലീസ് സ്റ്റേഷനിലായിരുന്നു. തുടര്‍ന്ന് പോലീസ് പറഞ്ഞതനുസരിച്ച് ഇവര്‍ കുട്ടിയുമായി കളമശേരി പോലീസ് സ്റ്റേഷനിലെത്തി.് രാത്രി എട്ടോടെ ഇവിടെയെത്തിയ മാതാപിതാക്കളോടൊപ്പം കുട്ടിയെ പറഞ്ഞയച്ചു. 

ലുലു മാള്‍ കാണാന്‍ പറ്റിയില്ലെന്ന വിഷമമുണ്ടെങ്കിലും നല്ലൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഷ്ണുവും സുമിനും പറഞ്ഞു. എന്നാല്‍ ലീവ് കിട്ടില്ലെന്നും തിരിച്ചുപോകുകയാണെന്നും പറഞ്ഞപ്പോള്‍ കളമശേരിയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ അജിത് കുട്ടപ്പന്‍ ഹോട്ടല്‍ ഉടമയെ വിളിച്ച് നടന്ന സംഭവം അറിയിക്കുകയും ഒരുദിവസംകൂടി ലീവ് നല്‍കണമെന്നും പറഞ്ഞു. ലീവ് അനുവദിച്ചതിനാല്‍ കളമശേരിയില്‍ രാത്രി തങ്ങാനുള്ള സൗകര്യവും ഭക്ഷണത്തിനുള്ള പണവും എഎസ്ഐ നല്‍കി. ഇന്ന ലുലു മാള്‍ സന്ദര്‍ശിച്ചശേഷം യുവാക്കള്‍ നാട്ടിലേക്ക് മടങ്ങും. യുവാക്കളുടെ സമയോചിത ഇടപെടല്‍ കൊണ്ടാണ് പെണ്‍കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏല്‍പ്പിക്കാനായതെന്നും യുവാക്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നെന്നും സ്റ്റേഷന്‍ എസ്എച്ച്ഒ പിആര്‍ സന്തോഷ് പറഞ്ഞു.