ന്യൂഡെൽഹി: 200 കോടിയുടെ തട്ടിപ്പുകേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി ജാക്വിലിൻ ഫെർണാണ്ടസ്. സുകേഷ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ജീവിതം നരകമാക്കിയെന്നും അവർ ഡൽഹി പട്യാല ഹൗസ് കോടതിയിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു. സുകേഷിന്റെ സഹായി പിങ്കി ഇറാനിയാണ് ഒരു സർക്കാർ ഉദ്യോ​ഗസ്ഥനെന്നുപറഞ്ഞ് അദ്ദേഹത്തെ പരിചയപ്പെടുത്തിയതെന്നും ജാക്വിലിൻ പറഞ്ഞു.

സൺ ടി.വിയുടെ ഉടമയാണെന്നും അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത അമ്മായിയാണെന്നുമാണ് സുകേഷ് തന്നോട് പറഞ്ഞതെന്ന് ജാക്വിലിന്റെ പ്രസ്താവനയിലുണ്ട്. തന്റെ വലിയ ആരാധകനാണെന്ന് സുകേഷ് പറഞ്ഞു. ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളിലും ശ്രദ്ധകേന്ദ്രീകരിക്കണം. സൺ ടിവിയുടെ ഉടമയെന്ന നിലയിൽ ഈ ബാനറിന്റേതായി ഒരുപാട് ചിത്രങ്ങൾ ചെയ്യാനുണ്ട്. തെന്നിന്ത്യൻ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കാമെന്നും സുകേഷ് പറഞ്ഞതായി ജാക്വിലിൻ കോടതിയെ അറിയിച്ചു.

“സുകേഷ് എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാളെന്റെ ജീവിതവും തൊഴിലും തകർത്തു. അയാളുടെ യഥാർത്ഥമുഖമെന്താണെന്ന് പിങ്കിക്ക് അറിയാമായിരുന്നു. പക്ഷേ അവരത് എന്നോട് പറഞ്ഞില്ല. ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരെന്ന വ്യാജേന ആൾമാറാട്ടം നടത്തിയതിന് സുകേഷിനെ അറസ്റ്റ് ചെയ്തതായി പിന്നീടാണ് അറിഞ്ഞത്. ക്രിമിനൽ പശ്ചാത്തലം അറിഞ്ഞതിന് ശേഷമാണ് ഇയാളുടെ യഥാർത്ഥ പേര് പോലും മനസിലാക്കാൻ കഴിഞ്ഞത്.” നടി പറഞ്ഞു.

സുകേഷ് ചന്ദ്രശേഖറിനെതിരായ കേസിൽ സാക്ഷിയായ നടി നോറ ഫത്തേഹിയും ഈ ആഴ്ച ഡൽഹി കോടതിയിൽ മൊഴി രേഖപ്പെടുത്തിയിരുന്നു. കാമുകിയാകാൻ സമ്മതിച്ചാൽ വലിയ വീടും ആഡംബര ജീവിതവും സുകേഷ് വാഗ്ദാനം ചെയ്തതായാണ് നോറയുടെ മൊഴി. കേസിൽ ഇഡി സമൻസ് അയച്ചതിന് ശേഷമാണ് സുകേഷ് ചന്ദ്രശേഖർ തട്ടിപ്പുകാരനാണെന്ന് മനസ്സിലായതെന്നും നടി കോടതിയിൽ അറിയിച്ചു.