ജാര്‍ഖണ്ഡിലെ ദുംകയില്‍ 14 വയസ്സുകാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. തുസു മേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുട്ടിയെ അജ്ഞാതരായ അഞ്ച് പേര്‍ കുറ്റിക്കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി  ബലാത്സംഗം ചെയ്യുകയായിരുന്നു. ജനുവരി 14ന് മകരസംക്രാന്തി ദിനത്തിലായിരുന്നു സംഭവം നടന്നത്.

ബലാത്സംഗത്തിന് ശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അവിടെ തന്നെ ഉപേക്ഷിച്ച് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പെണ്‍കുട്ടി ആ അവസ്ഥയില്‍ തന്നെ വീട്ടിലേക്കു പോയി. ഒരു ദിവസം കഴിഞ്ഞിട്ടും ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് കുട്ടിയെ ദുംക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് പോലീസില്‍ അറിയിച്ചത്. 

കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസ് രജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍സ്) എവി ഹോംകര്‍ പറഞ്ഞു. നിയമനടപടി ആരംഭിച്ചതായും പോലീസ് സൂപ്രണ്ട് ആംബര്‍ ലക്ഡ കേസ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.